തിരുവനന്തപുരം: ശ്രീലങ്കൻ തീരം വഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിയ തീവ്രവാദികളുടെ ലക്ഷ്യം കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രമുഖ ആരാധനാലയങ്ങളെന്നു കേന്ദ്ര ഇന്റലിജൻസ്.
ഇതേത്തുടർന്നു സംസ്ഥാനത്തെ പ്രമുഖ ഹൈന്ദവ, ക്രൈസ്തവ ദേവാലയങ്ങളുടെ സുരക്ഷ ശക്തമാക്കിയതായി ഉന്നത പോലീസ് അധികൃതർ അറിയിച്ചു.
ദേവാലയങ്ങൾ അടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ തീവ്രവാദി
ആക്രമണങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് കേന്ദ്ര ഇന്റലിജൻസ് വിഭാഗം സംസ്ഥാന ഇന്റലിജൻസ് എഡിജിപിയെ അറിയിച്ചത്.
നിരോധിത പാക് തീവ്രവാദ സംഘടനയായ ലഷ്കർ ഇ തോയിബ സംഘാംഗമായ ഇല്യാസ് അൻവറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കോയന്പത്തൂരിൽ എത്തിയതായി സ്ഥിരീകരിച്ചിരുന്നു.
അടുത്ത ദിവസങ്ങളിൽ ആ ഘോഷങ്ങൾ നടക്കുന്ന ചില ദേവാലയങ്ങളുടെ പേര് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുകളിൽ എടുത്തുപറയുന്നുണ്ട്. സിഐഎസ്എഫ് അസിസ്റ്റന്റ് ഐജി ഡോ. ശിശിർകുമാർ ഗുപ്തയുടെ രഹസ്യ മുന്നറിയിപ്പു നിർദേശം സംസ്ഥാന ഇന്റലിജൻസിനു ലഭിച്ചു.
ആരാധനാലയങ്ങൾക്കൊപ്പം ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണം ഒരുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. നഗരങ്ങളിലെ ഹോട്ടലുകൾ, ലോഡ്ജുകൾ അടക്കമുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ രാത്രി പോലീസ് പരിശോധന നടത്തി.
രാത്രികാലങ്ങളിൽ വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തീരമേഖലയിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. ദേവാലയങ്ങൾക്കൊപ്പം സേനാ വിഭാഗങ്ങളുടെ സ്റ്റേഷനുകൾ, മറ്റു വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവിടങ്ങൾക്കും ആക്രമണ ഭീഷണിയുണ്ട്.
കോയന്പത്തൂരിൽ എത്തിയെന്നു സ്ഥിരീകരിച്ച തീവ്രവാദികൾ കേരളത്തിലേക്കു കടക്കാതിരിക്കാനുള്ള മുൻകരുതലുകളാണു പോലീസ് സ്വീകരിച്ചിട്ടുള്ളത്.
ഭീകരഭീഷണി: സംസ്ഥാനത്തു സുരക്ഷ വർധിപ്പിച്ചു; ലക്ഷ്യം ആരാധനാലയങ്ങൾ
12:48 AM Aug 25, 2019 | Deepika.com