തിരുവനന്തപുരം: ആറു ദിവസത്തെ സിപിഎം നേതൃയോഗം കഴിയുമ്പോൾ പേരു പറഞ്ഞല്ലെങ്കിലും അധികവും വിമർശിക്കപ്പെട്ടതു പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നടപടികളും പോലീസിന്റെ വഴിവിട്ട പ്രവർത്തനങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്കു കാരണമായെന്നു സംസ്ഥാന സമിതി വിലയിരുത്തുന്പോൾ ഇതിനു കാരണക്കാരൻ മുഖ്യമന്ത്രിയാണെന്നു സൂചിപ്പിക്കുകയാണു സിപിഎം. തെറ്റുതിരുത്തൽ മുഖ്യമന്ത്രിയിൽനിന്നുതന്നെ ഉണ്ടാകണമെന്നാണു സംസ്ഥാന സമിതിയിൽ ഉണ്ടായ പൊതുവികാരം.
ലോക്സഭാ തെരഞ്ഞെടുപ്പുഫലം പരിശോധിച്ച സിപിഎം ശബരിമല വിഷയം തോൽവിക്കു കാരണമായെന്നു തുറന്നു സമ്മതിച്ചില്ലെങ്കിലും മുഖ്യമന്ത്രിയെ പൂർണമായും സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് പാർട്ടി അന്നു സ്വീകരിച്ചത്. എന്നാൽ ഭൂരിപക്ഷം പാർട്ടി ജില്ലാ കമ്മിറ്റികളും സർക്കാർ നിലപാടിനെ വിമർശിച്ചുകൊണ്ടുള്ള റിപ്പോർട്ടാണു നൽകിയത്. പോലീസിന്റെ പ്രവർത്തനവും പാർട്ടി വേദികളിൽ രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്തിയില്ലെന്നും പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോകുന്നതെങ്ങനെയെന്നു സാധാരണ പ്രവർത്തകർ കണ്ടെത്തണമെന്നുമായിരുന്നു മാരത്തണ് ചർച്ചകൾക്കു ശേഷം സിപിഎം നേതൃത്വം പ്രധാനമായും മനസിലാക്കിയ കാര്യം. പാർട്ടി പ്രവർത്തകർ വിനയാന്വിതരാകണമെന്നും നിർദേശമുണ്ടായി. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ജീവിതരീതിയെ സംബന്ധിച്ചും വിമർശനമുണ്ടായി.
അതിനുശേഷമാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ വിവാദമുണ്ടായത്. എന്നാൽ പാർട്ടിയുടെ സത്പേരിനു കളങ്കമുണ്ടാക്കിയ ഒരു വിവാദവും ശരിയായ രീതിയിൽ സിപിഎം പരിശോധിച്ചില്ല. ഇതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ മുറുമുറുപ്പ് ഉയർന്നെങ്കിലും സംഘടനാ ചട്ടക്കൂട് മറികടന്നു പ്രതികരിക്കാൻ ആരും തയറാകില്ല.
സർക്കാരിനെയും മുഖ്യമന്ത്രിയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മാത്രമായി കോടിയേരി ബാലകൃഷ്ണന്റെ പാർട്ടി സെക്രട്ടറി ജോലി ഒതുങ്ങിപ്പോകുന്നുവെന്ന പരാതിയും സിപിഎമ്മിലുണ്ട്. ചിലപ്പോൾ പാർട്ടി നേതൃയോഗങ്ങളിലെ അജൻഡകൾ പോലും പിണറായിയുടെയും കോടിയേരിയുടെയും തിരക്കഥയ്ക്കനുസരിച്ചാണു തയാറാക്കുന്നതെന്ന ശ്രുതിയുമുണ്ട്. സംസ്ഥാനത്തെ പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് ഇവിടത്തെതന്നെ ചില പ്രധാനപ്പെട്ട നേതാക്കൾ സിപിഎം കേന്ദ്ര നേതൃത്വത്തിനു സ്ഥിരമായി കത്തെഴുതുന്നുണ്ടെന്നു സീതാറാം യെച്ചൂരി തന്നെ അടുത്തിടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അറിയിച്ചിരുന്നു.
സർക്കാരിന്റെ പ്രവർത്തനത്തിലുള്ള അതൃപ്തി പാർട്ടി കേന്ദ്ര നേതൃത്വം മുഖേന സിപിഐയും സിപിഎം ജനറൽ സെക്രട്ടറിയെ ധരിപ്പിച്ചിരുന്നു. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടുള്ള തിരുത്തലുകളും നിർദേശങ്ങളുമാണു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഇപ്പോൾ നൽകിയിരിക്കുന്നത്. എന്നാൽ വിശ്വാസത്തിന്റെ കാര്യത്തിൽ പാർട്ടി നയത്തിൽ ഒരു തിരുത്തലും പാടില്ലെന്ന കർശന നിർദേശം നൽകിയെങ്കിലും വിശ്വാസമാകാമെന്ന നിലപാടാണു യെച്ചൂരി കേരളം വിട്ടതിനു തൊട്ടുപിന്നാലെ കോടിയേരിയും ഇവിടത്തെ സിപിഎം നേതാക്കളും സ്വീകരിച്ചത്.
സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നതായിരുന്നു സിപിഎം സംസ്ഥാന സമിതിയിലെ പൊതുവികാരം. സാധാരണ പാർട്ടി അംഗങ്ങൾ മുതൽ പോളിറ്റ് ബ്യൂറോ അംഗങ്ങളായിട്ടുള്ള നേതാക്കൾ വരെ തെറ്റുതിരുത്തണമെന്ന വാദമാണു കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഎം നേതൃയോഗങ്ങളിൽ ഉണ്ടായത്.
എം. പ്രേംകുമാർ
സിപിഎം സംസ്ഥാന സമിതി;പ്രതിരോധത്തിലായതു പിണറായി
12:25 AM Aug 25, 2019 | Deepika.com