കോട്ടയം: തലനാരിഴ കീറിയ വാദങ്ങൾ കേട്ടശേഷം കെവിൻ ദുരഭിമാന കൊലക്കേസിലെ ശിക്ഷാവിധി 27 ലേക്കു മാറ്റി. 10 പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയ സാഹചര്യത്തിൽ വിധിക്കു മുൻപുള്ള അന്തിമവാദം ഇന്നലെ കോട്ടയം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ജഡ്ജി എസ്. ജയചന്ദ്രൻ മുന്പാകെ നടന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും പ്രായവും സാഹചര്യവും പരിഗണിച്ച് പരമാവധി ഇളവ് നൽകണമെന്നു പ്രതിഭാഗവും വാദമു ന്നയിച്ചു. ഇരുവിഭാഗങ്ങളുടേയും വാദം കേട്ടശേഷമാണ് വിധി ചൊവ്വാഴ്ചയിലേക്കു മാറ്റിയത്. കോടതിയിൽ പൊട്ടിക്കരഞ്ഞ പ്രതികൾ വൈകാരിക രംഗങ്ങളും സൃഷ്ടിച്ചു.
പ്രതികൾക്കു പറയാനുള്ളതു കോടതി കേട്ടു. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനുവും ഏഴാം പ്രതി ഷിഫിൻ സജാദും അവർക്കു പറയാനുള്ളത് എഴുതി നൽകി. തനിക്കും കുടുംബത്തിനും ജാതിയില്ല. അമ്മയും അച്ഛനും വ്യത്യസ്ത മതത്തിൽപ്പെട്ടവരാണ്. മറ്റൊരു ജാതിയിൽപ്പെട്ടയാളെ പ്രണയ വിവാഹം കഴിക്കുകയായിരുന്നു. ഗൾഫിൽ ചുമട്ടു തൊഴിലാളിയായിരുന്നു. തൊഴിലും കുടുംബജീവിതവും തകർന്നു- ഷാനു ചാക്കോ കത്തിൽ ബോധിപ്പിച്ചു.
നാലാം പ്രതി റിയാസ് ഇബ്രാഹിംകുട്ടി, എട്ടാം പ്രതി നിഷാദ് എന്നിവർ ജഡ്ജിക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. പ്രതിഭാഗം വാദം നടക്കുന്നതിനിടെ പ്രതികൾ ഒന്നടങ്കവും ബന്ധുക്കളും വാവിട്ടുകരഞ്ഞതും നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചു വികാരാധീനനായാണു പ്രതിഭാഗം അഭിഭാഷകൻ വാദം അവസാനിപ്പിച്ചത്.
ദുരഭിമാനക്കൊലയെന്നു തെളിഞ്ഞതിനാൽ കേസ് അപൂർവങ്ങളിൽ അപൂർവമായിമാറിയെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ദുരഭിമാനക്കൊലപാതകം എന്ന നിലയിൽ രാജ്യത്തെ നടുക്കിയ 2011ലെ ഭഗവാൻദാസ് വധക്കേസിൽ പ്രതികൾക്കു സുപ്രീം കോടതി വധശിക്ഷ നൽകി. ശിക്ഷയിൽ പരിഗണന നൽകുകയോ പരിമിതപ്പെടുത്തുകയോ ചെയ്താൽ സമൂഹത്തിനു തെറ്റായ സന്ദേശം നൽകും. കെവിനെ കൊല്ലണമെന്ന ഗൂഢാലോചന പ്രതികൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടു ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്ന ദയ അർഹിക്കുന്നില്ല. വധശിക്ഷ ഒഴിവാക്കി ഇരട്ട ജീവപര്യന്തമാണു വിധിക്കുന്നതെങ്കിൽ മറ്റുള്ള കുറ്റങ്ങളിലെ ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിച്ച ശേഷമേ ജീവപര്യന്തം നടപ്പാക്കാവൂ.
വീട്ടിലെ അത്താണികൂടിയായ കെവിൻ കൊല്ലപ്പെട്ടതോടെ മാതാപിതാക്കളും ദുരിതത്തിലാണ്. കെവിന്റെ മാതാപിതാക്കൾക്കും കെവിനെ പിടികൂടുന്നതിനു മുന്നോടിയായി പ്രതികൾ വീട് തകർത്ത പ്രധാന സാക്ഷി അനീഷിനും നഷ്ടപരിഹാരം നൽകണം. അനാഥയായ നീനുവിനു നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം. മൂന്നു പ്രതികൾക്കു സ്വന്തമായി കാറുള്ളവരാണ്. പണം നൽകിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകണം. അതേ സമയം, പ്രതികളുടെ പ്രായവും പശ്ചാത്തവും പരിഗണിക്കണമെന്നു പ്രതിഭാഗം ആവർത്തിച്ചു.
പ്രതികളാരും മറ്റൊരു കേസിലും പെട്ടിട്ടില്ല. പ്രതികൾക്കു പിന്നീടു മാനസാന്തരമുണ്ടായി. ഇവർക്കു നേർവഴി ജീവിക്കാനുള്ള അവസരം ഒരുക്കണം. ദുരഭിമാനക്കൊലപാതകങ്ങളായ 2016ലെ വികാസ് യാദവ് കേസിലും 2018 ശക്തിവാഹിനി കേസിലും പ്രതികൾക്കു വധശിക്ഷ നൽകിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
പ്രതികളുടേത് തന്ത്രങ്ങൾ: കെവിന്റെ പിതാവ്
കോട്ടയം: പ്രതികൾ ഇന്നലെ കോടതിയിൽ പൊട്ടിക്കരച്ചിൽ നടത്തിയത് ഉൾപ്പെടെ ശിക്ഷ കുറയ്ക്കാനുള്ള തന്ത്രങ്ങളാണെന്നു കെവിന്റെ അച്ഛൻ ജോസഫ്. വിചാരണവേളയിൽ പ്രതികൾ ഇങ്ങനെ ആയിരുന്നില്ല പെരുമാറിയതെന്ന കാര്യം കോടതിക്ക് അറിയാം. പ്രതികൾക്കു പരമാവധി ശിക്ഷയായ വധശിക്ഷ കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും ജോസഫ് കൂട്ടിച്ചേർത്തു.
കെവിൻവധം ; തലനാരിഴ കീറിയ അന്തിമവാദം: ചൊവ്വാഴ്ച വിധി
12:03 AM Aug 25, 2019 | Deepika.com