തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാർ അപകടമുണ്ടായപ്പോൾ കാറോടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. സ്റ്റിയറിംഗിലെയും സീറ്റ് ബെൽറ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകൾ, രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ കണ്ടെത്തിയത്.
ഫോറൻസിക് സയൻസ് ലബോറട്ടിയുടെ പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അർജുനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുക്കും.
അപകട സമയത്തു ബാലഭാസ്കറാണ് കാർ ഓടിച്ചിരുന്നതെന്നു നേരത്തെ അർജുൻ മൊഴി മാറ്റിയിരുന്നു. എന്നാൽ, അർജുനാണ് കാർ ഓടിച്ചിരുന്നതെന്ന മൊഴിയിൽ ബാലുവിന്റെ ഭാര്യ ലക്ഷ്മി ഉറച്ചു നിന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ബാലഭാസ്കർ മധ്യഭാഗത്തെ സീറ്റിൽ കിടന്ന അവസ്ഥയിലായിരുന്നു. സീറ്റ് ബെൽറ്റിട്ടിരുന്നത് ലക്ഷ്മി മാത്രമായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അപകടത്തിനു പിന്നിൽ ബാഹ്യ ഇടപെടലുകളില്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ലക്ഷ്മിയെ കൂടാതെ അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവും അർജുനാണ് കാർ ഓടിച്ചിരുന്നതെന്നു മൊഴി നൽകിയിരുന്നു. ഇതോടെയാണ് അപകടത്തിൽ ദുരൂഹത രൂപം കൊണ്ടത്.
ബാലുവിന്റെ പിതാവ് ഉണ്ണിയുടെ പരാതി പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം അപകടം പുനരാവിഷ്കരിച്ചിരുന്നു.
മരത്തിലിടിച്ചാൽ എത്രത്തോളം നാശമുണ്ടാകും, അമിതവേഗത്തിൽ വന്നാൽ വാഹനം എതിർവശത്തേക്ക് തിരിഞ്ഞു മരത്തിലിടിക്കാൻ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
കാർ കന്പനിയുടെ എൻജിനിയർമാരും ഫോറൻസിക് വിദഗ്ധരുമടങ്ങിയ സംഘവും ക്രൈംബ്രാഞ്ചിന്റെ സഹായത്തിനെത്തി. കാറിലുണ്ടായിരുന്നവർക്കേറ്റ മുറിവുകളും പരിക്കുകളും ഫോറൻസിക് സംഘം വിശകലനം ചെയ്തു.
അർജുന്റെ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകൾ സൂചിപ്പിക്കുന്നത് അപകടസമയത്ത് അർജുൻ ഡ്രൈവിംഗ് സീറ്റിലായിരുന്നുവെന്ന് അവർ റിപ്പോർട്ട് നൽകി. ഇന്നോവ കന്പനി എൻജിനിയർമാരും സമാനമായ റിപ്പോർട്ടാണ് നൽകിയത്. അർജുൻ മൊഴി മാറ്റിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.
തൃശൂരിൽ ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങുന്പോൾ സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. മകൾ അപകടസ്ഥലത്തും ബാലഭാസ്കർ ആശുപത്രിയിലും മരിച്ചു.
ബാലഭാസ്കറിന്റെ അപകടമരണം; കാർ ഓടിച്ചതു അർജുൻ തന്നെയെന്നു ഫോറൻസിക് റിപ്പോർട്ട്
12:03 AM Aug 25, 2019 | Deepika.com