നെടുമ്പാശേരി: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ ഗൾഫിൽ പണപ്പിരിവ് നടത്തി സമാഹരിച്ച തുകയ്ക്ക് സ്വർണം വാങ്ങി അനധികൃതമായി കടത്താൻ ശ്രമിച്ചയാളെ നെടുന്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുൾ റഹ്മാനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് 29 ലക്ഷം രൂപ വില വരുന്ന 815 ഗ്രാം സ്വർണം പിടിച്ചെടുത്തു.
അനധികൃതമായി സ്വർണം കടത്തുന്നതിനിടെ കോഴിക്കോട് മുട്ടൻചേരി തല്ലച്ചേരി ഷാജർ കമാലിനെയും കസ്റ്റംസ് പിടികൂടി. ഇരുവരിൽ നിന്നുമായി മൊത്തം 54 ലക്ഷം രൂപയുടെ സ്വർണമാണു പിടിച്ചെടുത്തത്.
ജിദ്ദയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് പിടിയിലായ മുഹമ്മദ് അബ്ദുൾ റഹ്മാൻ നെടുമ്പാശേരിയിലെത്തിയത്. തന്റെ സ്വദേശമായ മലപ്പുറത്ത് പ്രകൃതി ദുരന്തത്തിൽപ്പെട്ട് നിരവധിപ്പേർ വിഷമം അനുഭവിക്കുകയാണെന്നും അവരെ സഹായിക്കണമെന്നും അഭ്യർഥിച്ച് ഇയാൾ സുഹൃത്തുക്കളിൽ നിന്നും മറ്റുമായി പണം പിരിച്ചു. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചായിരുന്നു ഫണ്ട് സമാഹരിച്ചത്. ഈ തുക നാട്ടിലെത്തി നേരിട്ടു വിതരണം ചെയ്യുമെന്നാണ് സഹായം നല്കിയവരെ അറിയിച്ചിരുന്നത്. എന്നാൽ ഈ തുകയും കൈവശമുണ്ടായിരുന്ന തുകയും ചേർത്ത് സ്വർണം വാങ്ങി ഇയാൾ അനധികൃതമായി നാട്ടിലേക്ക് കടത്തുകയായിരുന്നു. ആകെ 815 ഗ്രാം തൂക്കം വരുന്ന ഏഴു സ്വർണ ബിസ്കറ്റുകളാണ് ഇയാളിൽ നിന്നു പിടികൂടിയത്. സ്വർണം ബാഗേജിൽ തേയിലയ്ക്കകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
അറസ്റ്റിലായ ഷാജർ കമാലിന്റെ പക്കൽ നിന്നു 909 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. ഇന്നലെ പുലർച്ചെ ഒന്നിന് ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലാണ് ഇയാൾ നെടുന്പാശേരിയിലെത്തിയത്. ലഗേജ് പരിശോധനയ്ക്കിടെയാണ് പിടിയിലായത്.
സ്വർണത്തിന് വൻതോതിൽ വില വർധിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് വർധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് വിഭാഗത്തോടു ജാഗ്രത പാലിക്കാൻ ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു.
ദുരിതാശ്വാസ തുകയ്ക്കു സ്വർണക്കടത്ത്
11:47 PM Aug 24, 2019 | Deepika.com