കൊച്ചി: കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരളയുടെ 57-ാമതു വാർഷിക ജനറൽ ബോഡി ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ തുടങ്ങി. കേരളത്തിലെ മുഴുവൻ കത്തോലിക്കാ ആശുപത്രികളുടെയും ഡയറക്ടർമാരും അഡ്മിനിസ്ട്രേറ്റർമാരും ചായ് ദേശീയ പ്രതിനിധികളും ഉൾപ്പെടെ അഞ്ഞൂറോളം പേരാണു രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയും ചായ് കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ചായ് കേരള ട്രഷററും രാജഗിരി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ജോണ്സണ് വാഴപ്പിള്ളി എന്നിവർ പ്രസംഗിച്ചു. ബംഗളൂരു സെന്റ് ജോണ്‍സ് ആശുപത്രിയിലെ റവ. ഡോ. സോണി തെക്കേക്കര സെഷൻ നയിച്ചു.
സാംസ്കാരിക പരിപാടികൾ കെസിബിസി ഹെൽത്ത് കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ ആരോഗ്യ പ്രവർത്തകർക്കുള്ള സമഗ്ര മാർഗരേഖ സിബിസിഐ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ജൂലിയസ് അറയ്ക്കൽ അവതരിപ്പിച്ചു.
ഇന്നു രാവിലെ ഏഴിന് ഹെൽത്ത് കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടക്കും. തുടർന്നുള്ള സെഷൻ രാജഗിരി ആശുപത്രിയിലെ ഡോ. വി.എ. ജോസഫ് നയിക്കും. 10.30ന് പൊതുസമ്മേളനം കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. ചായ് കേരള പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറന്പിൽ അധ്യക്ഷത വഹിക്കും. ചായ് കേരള സെക്രട്ടറിയും ലൂർദ് ആശുപത്രി ഡയറക്ടറുമായ ഫാ. ഷൈജു തോപ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും. ബിസിനസ് സെഷനോടെ സമ്മേളനം ഉച്ചയ്ക്കു സമാപിക്കും.
ചായ് കേരള വാർഷിക സമ്മേളനം കൊച്ചിയിൽ തുടങ്ങി
11:47 PM Aug 24, 2019 | Deepika.com