തിരുവനന്തപുരം: സിപിഎം നേതാക്കളും പ്രവർത്തകരും ജനങ്ങളോടു വിനയാന്വിതരായി ഇടപെടുകയും ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റുന്ന തരത്തിൽ പ്രവർത്തിക്കുകയും വേണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ പങ്കാളികളാകരുതെന്നും ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കണമെന്നും സിപിഎം സംസ്ഥാനസമിതി തീരുമാനങ്ങൾ വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനെ അക്രമപ്പാർട്ടിയായി ചിത്രീകരിക്കാൻ എതിരാളികൾക്ക് അവസരമുണ്ടാക്കരുത്. തർക്കവിഷയങ്ങളിൽ പക്ഷം ചേർന്നുനിന്ന് പാർട്ടി അധികാരകേന്ദ്രമായി പ്രവർത്തിക്കരുത്. പാർട്ടി അനുഭാവികൾ അക്രമസംഭവത്തിൽ പെട്ടാലും അതു പാർട്ടിയെ ബാധിക്കും. വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്ന ശൈലി പാടില്ല. അങ്ങനെയുള്ളവരെ തിരുത്തിക്കണം. സർക്കാരും കർക്കശമായി ഇടപെടണം.
രാഷ്ട്രീയരംഗത്തെ പുതിയ സംഭവവികാസങ്ങൾ ഉൾക്കൊണ്ട് കാലാനുസൃതമായ മാറ്റങ്ങൾ സംഘടനാപ്രവർത്തനത്തിൽ കൊണ്ടുവരാനും വികസനം, സമാധാനം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തെ ഭരണസംവിധാനം കാര്യക്ഷമമാക്കി നീങ്ങാനും സംസ്ഥാനസമിതി തീരുമാനിച്ചതായും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കോണ്ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ മാത്രം നേരിട്ടാണ് നേരത്തേ പാർട്ടി പ്രവർത്തിച്ചതെങ്കിൽ ഇപ്പോൾ ആർഎസ്എസ് നേതൃത്വത്തിൽ ബിജെപിയും കേന്ദ്രഭരണം ഉപയോഗിച്ച് സംസ്ഥാനത്ത് ഫാസിസ്റ്റ് രീതിയിലുള്ള പ്രവർത്തനം തുടരുകയാണ്.
ഈ വെല്ലുവിളി നേരിടുന്ന തരത്തിൽ സംഘടനാ പ്രവർത്തനം കാലോചിതമാക്കണം. പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മറ്റും ചേർന്ന് ശക്തിപ്പെടുത്താൻ നോക്കുന്ന മുസ്ലിം വർഗീയതയും ചേർന്ന് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയെ തകർക്കാൻ നോക്കുന്പോൾ അതിനെതിരേ മതനിരപേക്ഷ, ജനാധിപത്യവാദികളെ വിപുലമായി അണിനിരത്തണം.
2006നു ശേഷം മുന്നണി വിട്ടുപോയ കക്ഷികളടക്കം തിരിച്ചുവന്ന സാഹചര്യത്തിൽ സിപിഎമ്മിന്റെയും മുന്നണിയിലെ മറ്റ് കക്ഷികളുടെയും സ്വാധീനം ശക്തിപ്പെടുത്തി ബഹുജനാടിത്തറ വിപുലീകരിക്കണം. തുടർച്ചയായ രണ്ടുവർഷം പ്രളയദുരന്തമുണ്ടായ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് ശാസ്ത്ര, സാങ്കേതികരംഗങ്ങളിലെ വിദഗ്ധരെക്കൊണ്ട് പഠനം നടത്തണം. പശ്ചിമഘട്ട സംരക്ഷണത്തിന് നേരത്തേയുള്ള റിപ്പോർട്ടുകളിൽ നടപ്പാക്കാവുന്നതു നടപ്പാക്കണം. മനുഷ്യനെ കണ്ടുള്ളവയല്ല എന്ന ന്യൂനത നേരത്തേയുണ്ടായ റിപ്പോർട്ടുകൾക്കുള്ളതിനാൽ അവ അതേപടി നടപ്പാക്കാനാകില്ല. മനുഷ്യനുംകൂടി ഉൾപ്പെട്ടതാണ് പ്രകൃതി. ഏതു മലമുകളിലും പോയി താമസിക്കാമെന്ന നില ഇനി പറ്റില്ല.
കെട്ടിടനിർമാണങ്ങൾക്ക് പഞ്ചായത്തുകളിലും മാസ്റ്റർപ്ലാനുണ്ടാകണം. മണൽവാരലും കരിങ്കല്ല് പൊട്ടിക്കലും പ്രധാന വിഷയമായതിനാൽ അത് പരിഹരിക്കാൻ നിർമാണരീതിയിൽ മാറ്റം വരണം. കരിങ്കല്ലും മണലും ഒഴിവാക്കിയുള്ള നിർമാണങ്ങൾക്ക് സർക്കാർ മാതൃകയുണ്ടാക്കണം. പാർട്ടി കെട്ടിടങ്ങളും ആ രീതിയിലാവണമെന്നും കോടിയേരി പറഞ്ഞു.
സിപിഎമ്മുകാർ ജനങ്ങളോടു വിനയാന്വിതരായി ഇടപെടണം: കോടിയേരി
01:07 AM Aug 24, 2019 | Deepika.com