തൃശൂർ/മതിലകം: ചെക്കുകേസിൽ തന്നെ അകത്താക്കിയ തുഷാറിനെതിരേ അതേ നാണയത്തിൽ നാസിൽ അബ്ദുള്ള നൽകിയ തിരിച്ചടിയാണു തുഷാറിനെ ജയിലിലാക്കിയത്.
നാസിൽ അബ്ദുള്ള വിദേശത്തു ജയിലിൽ കിടന്നിരുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി നൽകിയ ചെക്ക് മാറാനാവാതെ വന്നതാണു നാസിലിനെ ജയിലിലാക്കിയതെന്നും തുഷാറിനെതിരേ ഗൾഫിൽ കേസ് കൊടുത്ത മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ മാതാപിതാക്കൾ പറഞ്ഞു. നാസിലിന്റെ ജയിൽവാസം നാട്ടിലറിഞ്ഞതോടെ പ്രായമായ മാതാപിതാക്കളും തളർന്നു. തുഷാർ വെള്ളാപ്പള്ളിയുമായുണ്ടായ സാന്പത്തിക ഇടപാടിനെത്തുടർന്ന് കടക്കെണിയിലായ മകനു നാട്ടിൽ വരാൻപോലും കഴിയാത്ത അവസ്ഥയായിരുന്ന ന്നും ഉമ്മ റാബിയ പറഞ്ഞു. പ്രായമായ പിതാവിനു സ്ട്രോക്ക് വന്നതു തന്റെ മകൻ ഗൾഫിൽ ജയിലിലായതറിഞ്ഞാണ്. കിടപ്പിലായ പിതാവിനെ കാണാൻ വരാൻ പോലും മകനു കഴിഞ്ഞിട്ടില്ലെന്നു റാബിയ മാധ്യമങ്ങളോടു പറഞ്ഞു.
തുഷാർ നൽകാനുള്ള പണം നൽകാത്തതിനെത്തുടർന്നാണ് തങ്ങളുടെ മകനു ജയിലിൽ പോകേണ്ടിവന്നതെന്നും തങ്ങളാകെ തകർന്നതെന്നും വൃദ്ധമാതാപിതാക്കൾ പറയുന്നു.
നാസിൽ വിളിച്ചുവരുത്തി തുഷാറിനെ കുടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നു ബന്ധു ഷംസുദ്ദീനും പറഞ്ഞു. ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നും പണം കടം വാങ്ങിയാണു നാസിൽ ബാധ്യതകൾ തീർത്തത്. കടം വാങ്ങിയവർക്കു തിരിച്ചുനൽകാൻ കഴിയാതെ വന്നതോടെ നാട്ടിൽ വരാൻ പറ്റാത്ത സ്ഥിതിയാണെന്നും ഷംസുദീൻ പറഞ്ഞു.
ബിടെക് പാസായി യുഎഇയിലെത്തിയ നാസിൽ സ്വന്തമായി ഒരു ഇലക്ട്രിക്കൽ മെയിന്റനൻസ് കന്പനി തുടങ്ങി. ബന്ധുക്കളുടെയും പരിചയക്കാരുടെയും മറ്റും പക്കൽനിന്ന് കടം വാങ്ങി കന്പനി മുന്നോട്ടു കൊണ്ടുപോയി. 20 തൊഴിലാളികളെ നാട്ടിൽനിന്നു കൊണ്ടുപോയിരുന്നു. ഇതിനിടെയാണ് തുഷാറിന്റെ ബോയിംഗ് കണ്സ്ട്രക്ഷൻ കന്പനിയുടെ ഉപകരാർ ലഭിച്ചത്.
തുഷാർ നൽകിയ ചെക്ക് മാറാനാകാതെ വന്നതാണു സാന്പത്തികമായി നാസിലിനെ തകർത്തതെന്നു പറയുന്നു. ചെക്കുകേസുകളിൽ നാസിൽ ജയിലിലായി. നാസിൽ പലതവണ ബന്ധപ്പെട്ടെങ്കിലും ബാധ്യതകൾ തീർക്കാൻ തുഷാർ തയാറായില്ലെന്ന് ആരോപണമുണ്ട്. തെരഞ്ഞെടുപ്പുസമയത്തു ബാധ്യതകൾ തീർക്കാൻ ആവശ്യപ്പെട്ടപ്പോഴും തുഷാർ കൂട്ടാക്കിയില്ലെന്നും, നിയമനടപടിക്കു പോകേണ്ടിവരുമെന്നു പറഞ്ഞപ്പോൾ, "എന്നാൽ അങ്ങനെ ആവട്ടെ’എന്നാണ് തുഷാർ പറഞ്ഞതെന്നും നാസിൽ പറയുന്നു.
വിദേശത്തു കോണ്ട്രാക്ട് കന്പനി നടത്തിയിരുന്ന നാസിൽ രണ്ടുവർഷം മുന്പാണ് അവസാനം നാട്ടിലെത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു. വീടിനു നേരേ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടാകുമോ എന്ന ആശങ്കയിലും ഭീതിയിലുമാണ് മാതാപിതാക്കൾ.
വ്യാഴാഴ്ച മതിലകം പോലീസ് മതിലകം പുതിയകാവ് സ്വദേശി നന്പിപുന്നിലത്ത് നാസിൽ അബ്ദുള്ളയുടെ വീട്ടിലെത്തുന്പോൾ നാസിലിന്റെ പ്രായമായ മാതാപിതാക്കളാണു വീട്ടിൽ ഉണ്ടായിരുന്നത്. അഡീഷണൽ എസ്ഐ സൂരജിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരിൽനിന്നു വിവരശേഖരണം നടത്തി. നാസിലിന്റെ ജോലി, അവസാനം നാട്ടിൽ വന്ന വിവരം തുടങ്ങിയവ പോലീസ് തിരക്കിയെന്നു ബന്ധുക്കൾ പറയുന്നു. വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പരിശോധനകൾ നടത്തിയതായി അറിവില്ല. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽനിന്നുള്ള നിർദേശത്തെത്തുടർന്നാണ് പോലീസെത്തിയത്. വീട്ടിൽ അര മണിക്കൂറാണ് പോലീസ് ചെലവിട്ടത്.
നാസിൽ ഗൂഢാലോചന നടത്തിയെന്നും മറ്റുമുള്ള തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണം പരാതിയായി പോലീസിന് ഒൗദ്യോഗികമായി നൽകുകയാണെങ്കിൽ പോലീസിനു വീണ്ടും മതിലകത്തെ വീട്ടിലെത്തേണ്ടിവരും. നാസിൽ അബ്ദുള്ളയ്ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
പണം കിട്ടാതെ കേസ് പിൻവലിക്കുന്ന പ്രശ്നമില്ല: നാസിൽ അബ്ദുള്ള
തനിക്കു തുഷാറിൽനിന്ന് ലഭിക്കാനുള്ള മുഴുവൻ പൈസയും കിട്ടാതെ കേസ് പിൻവലിക്കില്ലെന്ന് നാസിൽ അബ്ദുള്ള. മുഴുവൻ പൈസയും കിട്ടിയാൽ കേസിൽനിന്നു പിന്നോട്ടുപോകാം. പണം ലഭിച്ചില്ലെങ്കിൽ നിയമപോരാട്ടം തുടരും, സംശയമില്ല.
ചെക്ക് തട്ടിയെടുത്തതാണെന്ന തുഷാറിന്റെ വാദം തെറ്റാണ്. ചെക്കിലെ ഒപ്പ് വ്യാജമെങ്കിൽ തുഷാറിന് അതു കോടതിയിൽ തെളിയിക്കാം. തുഷാറുമായി ചർച്ചയ്ക്കു തയാറാണ്. എന്റെ സുരക്ഷയിൽ ഇപ്പോൾ ആശങ്കയുണ്ട്. തുഷാർ കാരണം ആറുമാസമാണ് എനിക്കു ജയിലിൽ കിടക്കേണ്ടിവന്നത്. തുഷാർ പണം കൊടുക്കാനുള്ള നിരവധിപ്പേർ ഗൾഫിലുണ്ട്. പക്ഷേ, അവർ ഭയം മൂലം കേസ് കൊടുക്കാതിരിക്കുകയാണ്.
തുഷാറിനെക്കുറിച്ച് ബിജെപി അധ്യക്ഷൻ ശ്രീധരൻപിള്ളയോടു പരാതിപ്പെട്ടെങ്കിലും, എൻഡിഎയുടെ ഘടകകക്ഷിയായതിനാൽ ഇടപെടാൻ ബുദ്ധിമുട്ടുണ്ടെന്ന മറുപടിയാണു ലഭിച്ചത്.
ബിസിനസ് നടത്തുന്പോൾ പണത്തിന്റെ സുരക്ഷയ്ക്കായി തുഷാർ നൽകിയ ചെക്കാണ് പോലീസിനു കൈമാറിയത്. അതു മോഷ്ടിച്ച ചെക്കല്ല. തങ്ങൾ തമ്മിലുള്ള കരാറിൽ ഈ ചെക്ക് നന്പർ രേഖപ്പെടുത്തിയിട്ടുണ്ട്. തുഷാർ നൽകാനുള്ള പണം കിട്ടുമെന്നു കരുതി നിർമാണ പ്രവർത്തനങ്ങൾക്കായി ചെക്ക് നൽകി പല കന്പനികളിൽനിന്നും ഞാൻ സാധനങ്ങൾ പർച്ചേസ് ചെയ്തിരുന്നു. തുഷാർ വഞ്ചിച്ചതോടെ ചെക്കുകൾ പണമില്ലാതെ മടങ്ങി. ഇതുമൂലം എനിക്കെതിരേ ആറ് ചെക്ക് കേസുകളുണ്ടായി. ആറുമാസത്തോളം ജയിലിലും കിടന്നു. അന്നാരും സഹായിക്കാനുണ്ടായില്ല. ഞാൻ പ്രിവിലേജ്ഡ് വിഭാഗത്തിൽപെടുന്ന ആളല്ലല്ലോ. ഇവരെല്ലാം വലിയ മീനുകളാണ്. വലിയ വലകൾ പൊട്ടിക്കാൻ ഇവർക്കു കഴിയും. നമ്മൾ സാധാരണക്കാരാണ്. അതിനാൽതന്നെ എന്റെ സുരക്ഷയിൽ ഇപ്പോൾ ആശങ്കയുണ്ട്- നാസിൽ അബ്ദുള്ള പറഞ്ഞു.
അന്നു ചെക്കുകേസിൽ നാസിൽ ജയിലിലായി, ഇന്നു തുഷാറും
01:02 AM Aug 24, 2019 | Deepika.com