തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അസാധാരണ വേഗത്തിൽ കേന്ദ്രത്തെ സമീപിച്ചത് എന്തുകൊണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. തുഷാറിനെതിരേ പരാതി നൽകിയ നാസിൽ അബ്ദുള്ള ആറു മാസം ജയിലിൽ കിടന്നു. അദ്ദേഹത്തിനു നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രിക്കു ബാധ്യതയില്ലായിരുന്നോ എന്നു മുല്ലപ്പള്ളി ചോദിച്ചു.
എന്തുകൊണ്ട് അക്കാര്യത്തിൽ ഇടപെട്ടില്ലെന്നും പിണറായി വിജയൻ വിശദീകരിക്കണം. എൻഡിഎയുടെ കേരളത്തിലെ കണ്വീനർക്കു വേണ്ടി അസാധാരണ വേഗത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ സമീപിച്ചത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധത്തേക്കുറിച്ചു മുന്പു താൻ തന്നെ പല തവണ പറഞ്ഞിരുന്നു.
ഇടയ്ക്കിടെ മുഖ്യമന്ത്രി ഗൾഫ് നാടുകളിൽ പോകാറുണ്ട്. അവിടെ ലേബർ ക്യാന്പുകളിൽ കഴിയുന്ന ആയിരക്കണക്കിനു മലയാളികളുടെ അവസ്ഥയേക്കുറിച്ച് അദ്ദേഹത്തിനു നന്നായി അറിയാം. അവർക്കു വേണ്ടി എന്തുചെയ്തെന്നു മുഖ്യമന്ത്രി പറയണം. അവധി നാളുകളിൽ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വൻതോതിൽ വർധിപ്പിക്കുന്നതിനെതിരേ മലയാളിയായ കേന്ദ്രമന്ത്രിയുമായി ചേർന്ന് എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിയില്ല.
ഗൾഫ് നാടുകളിൽ പോകുന്പോൾ നവസന്പന്നരും സഹസ്രകോടീശ്വരന്മാരുമായാണ് മുഖ്യമന്ത്രി ബന്ധപ്പെടുന്നത്. ഗൾഫ് നാടുകളിൽ കഴിയുന്ന കമ്യൂണിസ്റ്റുകാരെങ്കിലും ഇതു മനസിലാക്കണം. തുഷാറിനെ സാധാരണ കുറ്റവാളിയായി കാണാൻ കഴിയുമോ എന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെയാണു കാണിക്കുന്നത്.
ഒരു സ്ത്രീ വിളിച്ചിട്ടാണ് തുഷാർ ഗൾഫിലേക്കു പോയതെന്നാണു പറയുന്നത്. ആരാണ് ആ സ്ത്രീയെന്നു വ്യക്തമാക്കണം. ഒരു സ്ത്രീ ഒരുക്കിയ കെണിയിൽ വീഴേണ്ട ആളാണോ തുഷാർ വെള്ളാപ്പള്ളി. ഇക്കാര്യത്തിൽ ബിജെപി വിശദീകരണം നൽകണം. ശബരിമല വിഷയത്തിൽ സിപിഎം തികഞ്ഞ ആശയക്കുഴപ്പത്തിലാണെന്നാണ് പാർട്ടി സെക്രട്ടറിയുടെ വിശദീകരണത്തിൽ നിന്നു മനസിലാകുന്നത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത വളർന്നു വരുന്നു എന്നു കണ്ടെത്തിയ പാർട്ടി ആരാധനാലയങ്ങളിൽ കടന്നു കയറണമെന്നാണ് അതിനു പ്രതിവിധിയായി നിർദേശിക്കുന്നത്. സംഘപരിവാറും ഇതുതന്നെയാണു ചെയ്യുന്നതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
തുഷാർ വെള്ളാപ്പള്ളിക്കെതിരേയുള്ള കേസ് : അസാധാരണവേഗത്തിൽ കേന്ദ്രത്തെ സമീപിച്ചതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം- മുല്ലപ്പള്ളി
01:02 AM Aug 24, 2019 | Deepika.com