ചങ്ങനാശേരി: പ്രളയ ബാധിതർക്കു സർക്കാർ പ്രഖ്യാപിച്ച 15 കിലോഗ്രാം സൗജന്യ അരി ഇനിയും എങ്ങുമെത്തിയില്ല. രണ്ടാഴ്ച മുന്‍പ് നടന്ന മന്ത്രിസഭാ യോഗത്തിലാണു സൗജന്യ റേഷൻ പ്രഖ്യാപിച്ചത്.
കടലോര മേഖലയിലെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കും സൗജന്യ അരി ലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. അരി വിതരണം പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ നടപടി എന്തായെന്ന് അറിയില്ലെന്നാണു റേഷൻ വ്യാപാരികൾ പറയുന്നത്.
എന്നു മുതൽ വിതരണം നടത്തുമെന്നോ ഏതെല്ലാം പ്രദേശങ്ങളിൽ ആർക്കൊക്കെ വിതരണം ചെയ്യുമെന്നോ സർക്കാർ പ്രഖ്യാപിക്കാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
അന്ത്യോദയ കാർഡ് ഉടമകൾക്കു നിലവിൽ 35കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നതിനാൽ ഈവിഭാഗത്തിലുള്ള കാർഡുകൾ ഒഴിച്ച് മറ്റ് എല്ലാത്തരം കാർഡുടമകൾക്കും 15കിലോ റേഷൻ നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.
എന്നാൽ, പ്രളയബാധിതരായ അർഹതപ്പെട്ടവരെ കണ്ടെത്തണമെന്ന ഭക്ഷ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവറങ്ങിയതായും ഈ ഉത്തരവ് എല്ലാ തഹസിൽദാർമാർക്കു കൈമാറിയതായും ഭക്ഷ്യവകുപ്പ് അധികൃതർ അറിയിച്ചു. തഹസിൽദാർമാർ അർഹരെ കണ്ടെത്താനായി വില്ലേജ് ഓഫീസർമാർക്ക് ഉടനെ നിർദേശം നൽകുമെന്നുമാണ് റവന്യുവകുപ്പ് അധികാരികൾ പറയുന്നത്.
2018ലെ പ്രളയ ദുരിതാശ്വാസമായി കേന്ദ്രസർക്കാർ തൊണ്ണൂറായിരം മെട്രിക് ടണ്‍ അരി അധിക വിഹിതമായി കേരളത്തിനു നൽകിയിരുന്നതിനാൽ സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ എട്ടു ജില്ലകളിലെ എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ വിതരണം ചെയ്തിരുന്നു.
ബെന്നി ചിറയിൽ
പ്രളയബാധിതർക്കു സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി ഇനിയും എത്തിയില്ല
12:44 AM Aug 24, 2019 | Deepika.com