വാഴക്കുളം: അടുത്ത ജനുവരിയിൽ തൊടുപുഴയിൽ നടക്കുന്ന ഇൻഫാം സംസ്ഥാന സമ്മേളനത്തിനു മുന്നൊരുക്കമായുള്ള പ്രവർത്തക സമ്മേളനം നടത്തി. ജ്വാല ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രളയദുരന്തങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാകുന്പോൾ അതിനിരയായവരിൽനിന്നുതന്നെ പ്രളയ സെസ് പിരിക്കുന്നതിനെ യോഗം അപലപിച്ചു. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുത്തിയ 83 കർഷക മരണങ്ങളുടെ പേരിൽ വനംവകുപ്പിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സ്വർണപ്പണയത്തിനുമേൽ കാർഷിക വായ്പ തുടരാനുള്ള ബാങ്കേഴ്സ് സമിതിയുടെ തീരുമാനം പ്രവർത്തക സമ്മേളനം സ്വാഗതം ചെയ്തു. പ്രകൃതി ദുരന്തത്തെത്തുടർന്ന് സംസ്ഥാന സർക്കാർ നിരോധിച്ച ക്വാറികളും പാറമടകളും വീണ്ടും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകിയിരിക്കുന്പോൾ പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നതു കർഷകർ ആണോയെന്നു പരിസ്ഥിതിവാദികൾ തിരിച്ചറിയണമെന്നു സമ്മേളനം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, കെ. മൈതീൻ ഹാജി, ഏബ്രഹാം മാത്യു, റോയി വള്ളമറ്റം, ജനറ്റ് മാത്യു, സണ്ണി അരഞ്ഞാണിയിൽ, ജോസ് പോൾ, ജയിംസ് പള്ളിക്കമ്യാലിൽ, ബേബി മങ്ങാട്ട്, വി.എം. ഫ്രാൻസിസ്, പി.വി. ഏലിയാസ്,എം.ടി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
പ്രളയ ദുരന്തത്തിനിരയായവരിൽനിന്നു സെസ് പിരിക്കുന്നത് അപലപനീയം: ഇൻഫാം
12:44 AM Aug 24, 2019 | Deepika.com