പിറവം: പിറവത്ത് നിർമാണത്തിലിരുന്ന ഇരുനില വീടിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കു ഗുരുതര പരിക്കേറ്റു. ഒഡീഷ സ്വദേശികളായ കൃഷ്ണൻ (39), സുജിത് (38), നിത്യായി (39) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സുജിതിനെയും നിത്യായിയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും, കൃഷ്ണനെ പിറവം ജെഎംപി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
തോട്ടഭാഗം പന്പ് ഹൗസിനു സമീപം അറയ്ക്കൽ ജോസിന്റെ ഇരുനില വീടിന്റെ നിർമാണത്തിനിടെ ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. ജോസ് കുടുംബസമേതം അബുദാബിയിലാണ്.
ഒന്നാം നിലയുടെ മേൽത്തട്ടിൽ വാർത്തിരുന്ന 10 മീറ്റർ നീളവും രണ്ടു മീറ്റർ വീതിയുമുള്ള കോണ്ക്രീറ്റ് സ്ലാബാണു തകർന്നു താഴേക്കു പതിച്ചത്. ഈ സമയം രണ്ടു തൊഴിലാളികൾ ഇതിനു മുകളിൽനിന്നു പണി ചെയ്യുന്നുണ്ടായിരുന്നു. ഇവരുടെ ഭാരം തങ്ങാനാവാതെ സ്ലാബ് താഴേക്കു പതിക്കുകയായിരുന്നു. മുകളിൽനിന്നു വീണ രണ്ടു പേർക്കാണു ഗുരുതര പരിക്കുള്ളത്. സ്ലാബ് വീണപ്പോൾ അതിന്റെ അവശിഷ്ടം തെറിച്ചു കൊണ്ടാണ് താഴെ നിന്നു ജോലി ചെയ്യുകയായിരുന്നു മൂന്നാമത്തെയാൾക്കു പരിക്കേറ്റത്. തകർന്നുവീണ സ്ലാബിനുള്ളിൽ വേണ്ടത്ര കന്പികൾ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.
മാമ്മലശേരി സ്വദേശിയായ സുരേഷാണു നിർമാണ കരാർ ഏറ്റെടുത്തു നടത്തുന്നത്. നിലവിലുണ്ടായിരുന്ന വീട് പുതുക്കി നിർമിക്കുകയായിരുന്നു. ആറു മാസമായി ഇവിടെ നിർമാണം നടക്കുന്നുണ്ടെന്നും മുകളിലത്തെ നിലയിൽ രണ്ടു മുറികളും ബാത്ത് റൂമിന്റെയും പണികളാണു നടക്കുന്നതെന്നും സമീപവാസികൾ പറഞ്ഞു. സംഭവസമയം പോർച്ചിൽ മരപ്പണികൾ നടക്കുന്നുണ്ടായിരുന്നു. ആരും വീടിന്റെ മുൻവശത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകടവിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും പോലീസും സംഭവസ്ഥലത്തെത്തി. കരാറുകാരനെതിരേ പോലീസ് കേസെടുത്തു.
നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്നുവീണ് മൂന്നു പേർക്കു ഗുരുതര പരിക്ക്
12:39 AM Aug 24, 2019 | Deepika.com