അന്പലപ്പുഴ: പറവൂറിൽ ബാറിൽ മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്നു യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്നു കടലിൽ കെട്ടിത്താഴ്ത്തിയതായി പ്രതികൾ. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പറവൂർ രണ്ടുതൈ വെളിയിൽ മനോഹരന്റെ മകൻ മനുവാണ് (കാകൻ മനു - 27) കൊല്ലപ്പെട്ടതായി പോലീസ് സംശയിക്കുന്നത്.
സംഭവത്തിൽ പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡിൽ തൈപറന്പിൽ അപ്പാപ്പൻ പത്രോസ്(28), പുന്നപ്ര വടക്കു പഞ്ചായത്ത് വടക്ക് തയ്യിൽ സൈമണ്‍ മൈക്കിൾ (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 19 മുതൽ ഇയാളെ കാണാതായതായി പിതാവ് മനോഹരൻ പോലീസിനു പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണു സംഭവം കൊലപാതകമാണെന്ന സൂചനകൾ പുറത്തുവന്നത്. ബാറിലെ സിസി ടിവി ദൃശ്യങ്ങളിൽനിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണു പ്രതികൾ പിടിയിലായത്. പുന്നപ്ര പറവൂർ സ്വദേശികളായ അക്രമിസംഘത്തിലെ രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ട്.
ഇക്കഴിഞ്ഞ 19ന് രാത്രി 10ഓടെ പറവൂറിലെ ബാറിൽ മത്സ്യത്തൊഴിലാളികളായ മനുവും നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട നാലംഗ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മനു പുറത്തിറങ്ങിയപ്പോൾ ക്രിമിനൽ സംഘം പിന്നാലെയെത്തി അടിച്ചു വീഴ്ത്തുകയായിരുന്നു. ക്രൂരമായ മർദനത്തിനൊടുവിൽ മനുവിനെ സ്കൂട്ടറിനു പിന്നിലിരുത്തി കൊണ്ടുപോയ സംഘം കടലിൽ കല്ലുകെട്ടിത്താഴ്ത്തിയെന്നാണ് പോലീസിനോടു പിടിയിലായ പ്രതികൾ പറഞ്ഞത്. കോസ്റ്റ് ഗാർഡിന്റെ ബോട്ടും മത്സ്യത്തൊഴിലാളികളുടെ ബോട്ടും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹം കണ്ടെത്തിയാലേ കൊലപാതകമാണോയെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബി പറഞ്ഞു. മനു അവിവാഹിതനാണ്. മാതാവ് ആനന്ദ. സഹോദരി മഞ്ജു.
യുവാവിനെ തല്ലിക്കൊന്നു കടലിൽ കെട്ടിതാഴ്ത്തിയെന്നു പ്രതികൾ
12:39 AM Aug 24, 2019 | Deepika.com