കൊച്ചി: ഉന്നത സ്വാധീനമുള്ളവര്‍ക്കു ചോദ്യപേപ്പര്‍ നേരത്തേ ലഭിക്കുകയും ഇവര്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാനാവുകയും ചെയ്യുന്ന തരത്തിലാണോ പിഎസ്സി പരീക്ഷ നടത്തുന്നതെന്ന് ഹൈക്കോടതി.
പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേടു നടന്നെന്ന കേസിലെ നാലാം പ്രതി തിരുവനന്തപുരം കല്ലറ സ്വദേശി ഡി. സഫീര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു സിംഗിള്‍ ബെഞ്ച് പിഎസ്സിയെ വാക്കാല്‍ വിമര്‍ശിച്ചത്.
സംഭവത്തില്‍നിന്നു മനസിലാകുന്നത് സ്വാധീനമുള്ള വ്യക്തികള്‍ക്കു പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കി നല്‍കുന്നുവെന്നാണ്. ഇവര്‍ക്കു മൊബൈല്‍ വഴി ഉത്തരം ലഭിക്കുന്നു. ഇതാണോ പിഎസ്സിയുടെ പരീക്ഷാരീതി? പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്ന കാരണത്താല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്നു വാക്കാല്‍ വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച്, ഹര്‍ജി 29നു പരിഗണിക്കാന്‍ മാറ്റി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം തുടങ്ങിയവർക്കു പോലീസ് കോണ്‍സ്റ്റബിള്‍ നിയമന പരീക്ഷയെഴുതാന്‍ സഫീര്‍ സഹായിച്ചെന്നാണു കേസ്.
സ്വാധീനമുള്ളവര്‍ക്കു ചോദ്യപേപ്പര്‍ നേരത്തേ നൽകുമോയെന്നു ഹൈക്കോടതി
01:22 AM Aug 23, 2019 | Deepika.com