കൊച്ചി: കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളിൽനിന്നു മലയോരനിവാസികളെ രക്ഷിക്കാനുള്ള വനംവകുപ്പിന്റെ പ്രതിരോധമാർഗങ്ങൾ പരാജയമാകുന്നു. കടുത്ത വേനലിനുശേഷം മഴ ശക്തിപ്പെട്ടിട്ടും മലയോരമേഖലകളിൽ കാട്ടാനക്കൂട്ടവും മറ്റും മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതു തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലെ വനാതിർത്തികളിൽ കാട്ടാനശല്യം അതിരൂക്ഷമായി.
സംസ്ഥാനത്ത് ഈ വർഷം ഇതിനകം 17 പേർ വന്യജീവി ആക്രമണത്തിൽ മരിച്ചു. 76 പേർക്കു പരിക്കേറ്റു. ഏക്കർ കണക്കിനു സ്ഥലത്തു കൃഷിനാശവും സംഭവിച്ചു. ആകെ 238 വന്യജീവി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പാലക്കാട് ജില്ലയിൽ മാത്രം പത്തു പേർ കൊല്ലപ്പെട്ടു. വനംവകുപ്പിന്റെ സൗരോർജ വേലികൾ, കിടങ്ങുകൾ, മതിലുകൾ തുടങ്ങിയ പ്രതിരോധങ്ങൾ തകർത്താണ് കാട്ടാനകൾ മനുഷ്യവാസ കേന്ദ്രങ്ങളിലെത്തി ആളുകളെ ആക്രമിക്കുന്നതും വീടുകളും കൃഷിയും നശിപ്പിക്കുന്നതും.
മിക്കയിടങ്ങളിലും സൗരോർജ വേലികളാണു കാട്ടാനകളെ പ്രതിരോധിക്കാൻ സ്ഥാപിച്ചിട്ടുള്ളത്. ഇതാകട്ടെ ഒട്ടുംതന്നെ ഫലപ്രദമല്ല. കേരളത്തിൽ ഒരിടത്തും രണ്ടു വർഷത്തിലധികം ഇതു നിലനിന്നിട്ടുമില്ല. എന്നിരുന്നാലും എല്ലാ വർഷവും ഇതിനായി വൻതുക മാറ്റിവയ്ക്കുന്നു. പ്രശ്നക്കാരായ ആനകളിൽ റേഡിയോ കോളർ ഘടിപ്പിച്ച് അവയുടെ സഞ്ചാരപഥം നിരീക്ഷിച്ചു വനാർതിർത്തിയിലെ താമസക്കാർക്കു മുന്നറിയിപ്പ് കൊടുക്കുന്ന സംവിധാനവും പരാജയമാണ്. വന്യജീവികളുടെ സഞ്ചാരം നിരീക്ഷിച്ച് എസ്എംഎസ് മുഖാന്തിരം പ്രാദേശവാസികൾക്കു ജാഗ്രതാ നിർദേശം നൽകുന്നതും ഫലപ്രദമായി നടപ്പാക്കാൻ സാധിക്കുന്നില്ല. കാട്ടാനകൾ വീടുകളും കൃഷിയും നശിപ്പിച്ചു കഴിയുന്പോൾ മാത്രമാണ് ആളുകൾ കാട്ടാനകളുടെയും മറ്റും സാന്നിധ്യം അറിയുന്നത്. റെയിൽ ഫെൻസിംഗും കരിങ്കൽഭിത്തിയുമാണു കാട്ടാനശല്യത്തിനു കുറച്ചെങ്കിലും തടയിടാനാകുന്നത്. എന്നാൽ അതിലേക്കു മാറാൻ അധികൃതർ ശ്രദ്ധ കാട്ടുന്നില്ല. കാട്ടാന ഉൾപ്പെടെ മിക്ക വന്യജീവികളുടെയും എണ്ണം വനമേഖലകളിൽ കൂടിവരികയാണെന്ന വാർത്തകൾ മലയോരവാസികളുടെ ഉറക്കംകൊടുത്തുന്നു.
ജോണ്സണ് വേങ്ങത്തടം
വനംവകുപ്പിന്റെ പ്രതിരോധങ്ങൾ പരാജയം; ജനങ്ങളെ ഭയപ്പെടുത്തി വന്യജീവികൾ
01:22 AM Aug 23, 2019 | Deepika.com