കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായ കെ.കെ. ജയചന്ദ്രനെ വിചാരണക്കോടതി പ്രതി ചേര്‍ത്തത് ഹൈക്കോടതി റദ്ദാക്കി. ഇവരെ പ്രതിചേര്‍ത്ത നടപടി ക്രിമിനല്‍ കേസിലെ നീതിനിര്‍വഹണ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. വിചാരണ ഘട്ടത്തില്‍ മൊഴികളും മറ്റുള്ള രേഖകളും പരിശോധിച്ച് കൂടുതല്‍ പേരെ വിചാരണ ചെയ്യണോയെന്ന് തീരുമാനിക്കാം. മതിയായ തെളിവുണ്ടാകണമെന്നും ഹൈക്കോതി ഓര്‍മപ്പെടുത്തി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടിയുടെ അപേക്ഷയില്‍ തൊടുപുഴ അഡീഷണൽ സെഷന്‍സ് കോടതി 2016ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതി ചേര്‍ക്കാന്‍ മതിയായ തെളിവില്ലെന്നും കോടതി തിടുക്കത്തില്‍ ഇവരെ പ്രതി ചേര്‍ത്തതാണെന്നും വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് വിചാരണ കോടതിയുടെ നടപടി സുപ്രീം കോടതി വിധികളുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കി.
കെ.കെ. ജയചന്ദ്രനു പുറമേ പ്രതി ചേര്‍ക്കപ്പെട്ട എ.കെ. ദാമോദരനും ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി നിലവിലിരിക്കെ ദാമോദരന്‍ മരിച്ചു. തുടര്‍ന്ന് ഇയാളെ ഒഴിവാക്കാന്‍ ഭാര്യ സരോജിനി ഹര്‍ജി നല്കിയതും ഹൈക്കോടതി അനുവദിച്ചു.
1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. മന്ത്രി എം.എം. മണി പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണ് കേസില്‍ വീണ്ടും അന്വേഷണത്തിനുള്ള സാഹചര്യമുണ്ടായത്.
അഞ്ചേരി ബേബി വധക്കേസ്: കെ.കെ. ജയചന്ദ്രനെ പ്രതിയാക്കിയ വിധി റദ്ദാക്കി
01:05 AM Aug 23, 2019 | Deepika.com