കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണസംഘം മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു. കലൂർ കതൃക്കടവിലെ വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയാണു ചോദ്യം ചെയ്തത്. രാവിലെ 11ന് ആരംഭിച്ച ചോദ്യംചെയ്യൽ 2.30 വരെ നീണ്ടു. വിജിലൻസ് എസ്പി വി.ജി. വിനോദ്കുമാർ, ഡിവൈഎസ്പി ആർ. അശോക് കുമാർ, ഇൻസ്പെക്ടർ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഇബ്രാഹിംകുഞ്ഞിന്റെ മൊഴിരേഖപ്പെടുത്തിയ വിജിലൻസ് സംഘം അത് റെക്കോർഡ് ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്തു. ഇതു പരിശോധിച്ച ശേഷം പൊരുത്തക്കേട് കണ്ടെത്തിയാൽ വീണ്ടും ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
നിർമാണത്തിനു മേൽനോട്ട ച്ചുമതലയുണ്ടായിരുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കേരള(ആർബിഡിസികെ)യുടെ ചെയർമാനും ഇബ്രാഹിംകുഞ്ഞായിരുന്നു. മേൽപ്പാല നിർമാണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായി ചോദ്യം ചെയ്യലിനു ശേഷം ഇബ്രഹിംകുഞ്ഞ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ ഇതിനു മുന്പും പാലങ്ങളിൽ പ്രശ്നമുണ്ടായിട്ടുണ്ട്. ഏനാത്ത് പാലം അങ്ങനെ സംഭവിച്ചതാണ്. തുടർന്ന് അ തുശരിയാക്കി. പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതി താൻ അറിഞ്ഞിരുന്നെങ്കിൽ നടക്കില്ലായിരുന്നു. ഉദ്ഘാടന സമയം വരെയും വീഴ്ച കണ്ടില്ല.
അങ്ങനെ വീഴ്ച കണ്ടെത്തിയിരുന്നെങ്കിൽ മുഖ്യമന്ത്രിയെക്കൊണ്ട് പാലം ഉദ്ഘാടനം ചെയ്യിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാലം നിർമാണ അഴിമതിയിൽ തനിക്കുപങ്കുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ അഴിമതിയുടെ കാര്യം പറയുന്നില്ല. തന്റെ സ്വത്ത് കണ്ടുകെട്ടണമെങ്കിൽ ആകാം. വിജിലൻസ് അന്വേഷണവുമായി സഹകരിക്കുമെന്നും, ഉത്തരവാദികൾക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാരിവട്ടം മേൽപ്പാലനിർമാണ ക്രമക്കേട്; മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു
12:36 AM Aug 23, 2019 | Deepika.com