ആലുവ: എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്ഐയെ സ്ഥലം മാറ്റി. പെരുമ്പാവൂർ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആലുവ കുട്ടമശേരി പുൽപ്ര വീട്ടിൽ പി.സി. ബാബു (48) ആത്മഹത്യചെയ്ത സംഭവത്തിലാണ് ഇതേ സ്റ്റേഷനിലെ എസ്ഐ രാജേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയത്. ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാർ എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമീപത്തെ ആലുവ-പെരുമ്പാവൂർ കെഎസ്ആർടിസി റോഡ് ഉപരോധിച്ചു.
അൻവർ സാദത്ത് എംഎൽഎ സ്ഥലത്തെത്തി ഡിഐജി എസ്. സുരേന്ദ്രനുമായി ഫോണിൽ ബന്ധപ്പെട്ട് എസ്ഐക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് ഉപരോധം പിൻവലിച്ചത്. അശോകപുരം കാർമൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിച്ച് അവിടെ പ്രതിഷേധിക്കാനായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആദ്യ തീരുമാനം. എസ്പിയുമായുള്ള ചർച്ചയിലാണ് ഇതൊഴിവാക്കിയത്. എസ്ഐയെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
ബുധനാഴ്ച തടിയിട്ടപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ മേലുദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിക്കാൻ എത്താതിരുന്നത് വിവാദമായിരുന്നു. എന്നാൽ ഇന്നലെ കേസന്വേഷിക്കുന്ന ഡിഐജി എസ്. സുരേന്ദ്രൻ, എസ്പി കെ. കാർത്തിക്, ഡിവൈഎസ്പി ജി. വേണു എന്നിവർ ഇന്നലെ വീട്ടിലെത്തിയിരുന്നു.
എസ്ഐയ്ക്കെതിരേ സംഘടനയിലും പരാതി
ആലുവ: ആരോപിതനായ എസ്ഐ യ്ക്കെതിരെ മറ്റ് സഹപ്രവർത്തകർക്കും പരാതി. പോലീസ് അസോസിയേഷനിലാണ് മറ്റൊരു പോലീസുകാരനും പരാതി നൽകിയിരിക്കുന്നത്.
എസ്ഐയ്ക്ക് പ്രതികൂലമായും അനുകൂലമായും പോലീസ് സേന രണ്ടു ചേരിയായാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്. അസോസിയേഷൻ ഭാരവാഹികൾ പ്രശ്നം രമ്യമായി തീർക്കാനായി കഴിഞ്ഞ ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയിട്ടും വഴങ്ങാതിരുന്നത് ഈ ചേരിതിരിവ് കാരണമെന്നാണ് സൂചന.
എഎസ്ഐയുടെ ആത്മഹത്യ; ആരോപണവിധേയനായ എസ്ഐയെ സ്ഥലംമാറ്റി
12:36 AM Aug 23, 2019 | Deepika.com