കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കേസന്വേഷണം സിബിഐക്കു വിട്ട് ഓഗസ്റ്റ് 16നു സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചു.
സാമ്പത്തിക തട്ടിപ്പു കേസില്‍ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്ത രാജ്കുമാര് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വിജയ ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം.
ജൂണ്‍ 12 മുതല്‍ പോലീസ് രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും തൊട്ടടുത്ത ദിവസംതന്നെ വിട്ടയച്ചെന്ന രീതിയിൽ പ്രതികള്‍ വ്യാജരേഖയുണ്ടാക്കിയെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്സണ് ജോസഫ് നല്കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നു. ജൂണ്‍ 21നു രാജ്കുമാര് മരിച്ചു. ഇതിനുശേഷമാണ് വ്യാജരേഖയുണ്ടാക്കിയത്.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാജ്കു മാറിനെ ജൂണ്‍ 15ന് അറസ്റ്റ് ചെയ്തെന്നാണ് പറയുന്നതെന്നും റിപ്പോര്‍ട്ടിലെ പല വിവരങ്ങളും കളവാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
കസ്റ്റഡിയിലായിരുന്നപ്പോള്‍ രാജ്കുമാര് ധരിച്ച അടിവസ്ത്രമല്ലാതെ മറ്റു വസ്ത്രങ്ങള്‍ കണ്ടെടുക്കാനായില്ല. ഒന്നാം പ്രതി എസ്ഐ സാബു വാങ്ങിയ പുതിയവേഷം ധരിപ്പിച്ചാണ് രാജ് കുമാറിനെ റിമാന്‍ഡ് ചെയ്തത്.
നെടുങ്കണ്ടം കസ്റ്റഡി മരണം: ഉന്നതരുടെ പങ്കിനു തെളിവു കിട്ടിയില്ലെന്നു ക്രൈംബ്രാഞ്ച്
12:36 AM Aug 23, 2019 | Deepika.com