കൊച്ചി: കേരള ബാങ്ക് രൂപീകരണത്തിനു സ്വീകരിച്ച നടപടികളും ഇതുമായി ബന്ധപ്പെട്ടു ബാങ്കുകളിലെ വായ്പയും മറ്റു ബാധ്യതകളും ഏറ്റെടുക്കാന്‍ നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യവും വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ രണ്ടിനകം സത്യവാങ്മൂലം നല്‍കണം.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ കേരള ബാങ്കിന്റെ രൂപീകരണത്തിനുള്ള സഹകരണ ബാങ്കുകളുടെ ലയന നടപടികള്‍ നടക്കുന്നുണ്ടെന്നും റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. അതേസമയം ചില പ്രത്യേക വായ്പക്കാര്‍ക്ക് ചില ബാങ്കുകള്‍ നല്കിയ വന്‍ വായ്പകളും സാമ്പത്തിക സൗകര്യങ്ങളും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നീക്കമുണ്ടെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന് വ്യക്തമാക്കി.
തുടര്‍ന്നാണ് ഇക്കാര്യത്തിലും സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചത്. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് തൊടുപുഴ ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു, കോഴിക്കോട് കുരുവട്ടൂര്‍ സഹകരണ ബാങ്ക് ചെയര്മാന് എന്‍. സുബ്രഹ്മണ്യന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്ബെഞ്ചിൻരെ ഇടക്കാല ഉത്തരവ്. ഹര്‍ജി സെപ്റ്റംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.
കേരള ബാങ്ക്: സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി
12:36 AM Aug 23, 2019 | Deepika.com