കൊച്ചി: കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ യാത്രക്കാരെ നിന്നുയാത്രചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ മോട്ടോര്‍ വാഹനച്ചട്ടം ഭേദഗതി വരുത്തിയതു പൊതുതാത്പര്യം മുന്‍നിർത്തിയാണെന്നു കോര്പറേഷന് ഹൈക്കോടതിയെ അറിയിച്ചു. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ യാത്രക്കാരെ നിർത്തിക്കൊണ്ടു പോകാന്‍ ചട്ടം ഭേദഗതി ചെയ്തതിനെതിരേ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്കിയ ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ നിന്നുയാത്രചെയ്യാന്‍ അനുവദിക്കരുതെന്ന മോട്ടോര്‍ വാഹനച്ചട്ടത്തിലെ വ്യവസ്ഥ പാലിക്കണമെന്നു ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ചട്ടം ഭേദഗതിചെയ്യാന്‍ സര്‍ക്കാരിനു കഴിയുമെന്നും ഇതേ വിധിയില്‍ പറയുന്നുണ്ട്. ഇതനുസരിച്ചാണ് മോട്ടോര്‍ വാഹനച്ചട്ടത്തില്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ ഭേദഗതി കൊണ്ടുവന്നതെന്നും കെഎസ്ആര്‍ടിസിയുടെ ലോ ഓഫീസര്‍ പി.എന്‍. ഹേന നല്കിയ സത്യവാങ്മൂലം പറയുന്നു.
ഹ്രസ്വദൂരയാത്രക്കാര്‍ രാത്രിയില്‍ കുറവായതിനാല്‍ ഈസമയം പാസഞ്ചര്‍ സര്‍വീസ് കുറവാണ്. എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ഇവര്‍ക്കും യാത്ര ചെയ്യാന്‍ കഴിയും. ദീര്‍ഘദൂര സര്‍വീസുകളില്‍ വൈകുന്നേരം 6.30 മുതല്‍ രാവിലെ ആറുവരെയുള്ള സമയം സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും ശാരീരിക ബുദ്ധിമുട്ടുള്ളവരും ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ ബസ് നിർത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
സംസ്ഥാനത്തെ 6,419 ബസുകളില്‍ 4,523 എണ്ണം മാത്രമാണ് നിരത്തിലിറക്കുന്നതെന്ന ഹര്‍ജിയിലെ ആരോപണം ശരിയല്ലെന്നും കെഎസ്ആര്‍ടിസി പറയുന്നു. ശരാശരി 5,000 ഷെഡ്യൂള്‍ നടത്തുന്നുണ്ട്. 7:1 എന്ന അനുപാതത്തില്‍ സ്പെയര്‍ ബസ് കരുതേണ്ടതുണ്ട്. ജൂലൈ 13 ലെ സൂപ്പര്‍ ക്ലാസ് സ്കീം പ്രകാരം 12.5 ശതമാനം സ്പെയര്‍ ബസുകള്‍ വേണം.
സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ വെട്ടിക്കുറച്ചെന്ന ആരോപണവും ശരിയല്ല. ഒന്നിനുപുറകേ ഒന്നായി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് നടത്തുന്ന സാഹചര്യം ഒഴിവാക്കാനായി കഴിഞ്ഞ മേയ് രണ്ടുമുതല്‍ സര്‍വീസ് പുനഃക്രമീകരിച്ചതാണ്. തൃശൂര്‍-തിരുവനന്തപുരം റൂട്ടില്‍ ദേശീയപാതയിലും എംസി റോഡിലും 15 മിനിട്ട് ഇടവിട്ട് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് നടത്തുന്നുണ്ട്.
ഉയര്‍ന്ന നിരക്ക് വാങ്ങുന്നതിനാല്‍ യാത്രക്കാരെ നിർത്തിക്കൊണ്ടു പോകരുതെന്ന ഹര്‍ജിക്കാരുടെ വാദം ശരിയല്ല. ട്രെയിനുകളില്‍ സീറ്റ് ഉറപ്പില്ലെങ്കില്‍ പോലും ഹ്രസ്വദൂര ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്.
സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ മതിയായ സൗകര്യമില്ലെന്ന വാദവും ശരിയല്ല. മോട്ടോര്‍ വാഹനനിയമപ്രകാരമുള്ള സൗകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്-സത്യവാങ്മൂലം പറയുന്നു.
ബസുകളിൽ യാത്രക്കാരെ നിർത്തുന്നതു പൊതുതാത്പര്യപ്രകാരം
12:06 AM Aug 23, 2019 | Deepika.com