ഗാന്ധിനഗർ (കോട്ടയം): പോലീസ് മർദിച്ചെന്നാരോപിച്ചു മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ പരിക്ക് വാഹനാപകടത്തിലുണ്ടായതാണെന്നു ചികിത്സയ്ക്കു നേതൃത്വം നൽകുന്ന ഡോക്ടർമാർ. പീരുമേട് സബ് ജയിലിൽ നിന്നു കൊണ്ടുവന്ന വെള്ളത്തൂവൽ തേങ്ങാപ്പാറ പുതുവവീട്ടിൽ സണ്ണി തോമസാണ് (38) 14-ാം വാർഡിൽ കഴിയുന്നത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: സണ്ണിയിൽനിന്നു ഭാര്യയും മൂന്നു കുട്ടികളും അകന്നു കഴിയുകയാണ്. പശുപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന ഭാര്യയുടെ സമീപത്തുചെന്ന് ഇവരെ മർദിച്ചശേഷം അർധരാത്രിയോടെ കുട്ടികളെ മൂന്നു പേരെയും കാറിൽതട്ടിക്കൊണ്ടു പോയി. ഈ സമയം തന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വിവരം സണ്ണിയുടെ ഭാര്യ തിരുവനന്തപുരത്തുള്ള വനിതാ ഹെൽപ് ലൈനിൽ അറിയിച്ചു. തിരുവനന്തപുരത്തുനിന്നു കട്ടപ്പന പോലീസിൽ വിവരമറിയിച്ചതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാഞ്ചിയാർ ഭാഗത്തു കാത്തുനിന്നു.
അമിത വേഗത്തിൽവന്ന കാർ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പോലീസുകാരെ കാർ ഇടിപ്പിക്കാൻ ശ്രമിച്ചു. അദ്ഭുതകരമായി രക്ഷപ്പെട്ട പോലീസ് പിന്നീട് കാറിനെ പിന്തുടർന്നു.പിന്നീട് കാർ റോഡ് സൈഡിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. കാറിനുള്ളിലുണ്ടായിരുന്ന കുട്ടികൾ കൂട്ടക്കരച്ചിലായി. ഈ സമയം കുട്ടികളെ മൂന്നു പേരെയും പോലീസ് വാഹനത്തിൽ കയറ്റി ഇരുത്തിയശേഷം സണ്ണിയെ പിടികൂടി കട്ടപ്പന സ്റ്റേഷനിലെത്തിച്ചു. പുലർച്ചെ 2.30 ന് വിവരം അറിഞ്ഞ് ഡിവൈഎസ്പി രാജ് മോഹൻ സ്ഥലത്തെത്തി.
തുടർന്നു സണ്ണിയുടെ ഭാര്യയെ കൊണ്ടുവന്ന് കുട്ടികളെ അവരോടൊപ്പം പറഞ്ഞു വിട്ടു. സണ്ണിക്കെതിരേ ഒൗദ്യോഗിക നിർവഹണം തടസപ്പെടുത്തിയതിനും, പോലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതിനും കേസെടുത്ത് പീരുമേട് കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചിന് കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സണ്ണിയെ അൾട്രാസൗണ്ട് സ്കാനിംഗ്, സി.ടി. സ്കാനിംഗ് എന്നിവയ്ക്ക് വിധേയമാക്കിയശേഷം മെഡിക്കൽ കോളജ് ജനറൽ സർജറി വാർഡിലേക്കു മാറ്റി. അൾട്രാസൗണ്ട് സ്കാനിംഗിൽ ഉദരസംബന്ധമായ പ്രശ്നങ്ങളില്ലെന്നും ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളോ ലക്ഷണങ്ങളോ കാണുന്നില്ലെന്നും വാഹനാപകടത്തിൽ ഒരു വാരിയെല്ല് പൊട്ടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഡോക്ടർമാർ അറിയിച്ചു.
പോലീസ് മർദിച്ചെന്ന ആരോപണം;പ്രതിയുടേത് വാഹനാപകടത്തിലുണ്ടായ പരിക്കെന്നു ഡോക്ടർമാർ
12:06 AM Aug 23, 2019 | Deepika.com