റാന്നി: വലിയകുളത്ത് വനിതാ സിവിൽ പോലീസ് ഓഫീസറെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ കെഎപി ക്യാന്പിലെ ഹണി രാജ് (27) നെയാണ് കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വലിയകുളം കിഴക്കേതിൽ രാജു -ജഗദമ്മ ദന്പതികളുടെ മകളാണ്. രണ്ടു വർഷം മുന്പ് പോലീസിൽ നിയമനം ലഭിച്ച ഹണി ശബരിമല മാസപൂജയോടനുബന്ധിച്ച് അഞ്ചു ദിവസമായി നിലയ്ക്കലിൽ ഡ്യൂട്ടിയിലായിരുന്നു. ജീവനൊടുക്കിയതിനു പിന്നിൽ തൊഴിൽ സംബന്ധമായ പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.
കൊല്ലം കുണ്ടറ സ്വദേശിയും റെയിൽവേ ജീവനക്കാരനുമായ സ്വരാജുമായി അഞ്ചുമാസം മുന്പാണ് ഹണിയുടെ വിവാഹം നടന്നത്. കുടുംബപരമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നു ഹണിയുടെയും സ്വരാജിന്റെയും ബന്ധുക്കൾ പറഞ്ഞു.
നിലയ്ക്കലിൽനിന്നു ബുധനാഴ്ച രാത്രി റാന്നിയിലെ വീട്ടിലെത്തിയ ഹണി കുടുംബാംഗങ്ങൾക്കൊപ്പം ഇന്നലെ രാവിലെ 6.30നു കാപ്പി കഴിച്ചശേഷം ഭർതൃവീട്ടിലേക്കു പോകണമെന്നു പറഞ്ഞിരുന്നു. തുടർന്ന് ക്ഷീണമുണ്ടെന്നും കിടന്നിട്ടുവരാമെന്നും പറഞ്ഞു കിടപ്പുമുറിയിൽ കയറി. ഏഴരയോടെ പിതാവ് രാജു കതകിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല.
ടെലിഫോണിൽ വിളിച്ചപ്പോൾ എടുത്തതുമില്ല. തുടർന്നു രാജുവും ജഗദമ്മയും കതക് വെട്ടിപ്പൊളിച്ച് മുറിയിൽ കടന്നപ്പോഴാണ് ഹണി ജനാലയിൽ തൂങ്ങി നിൽക്കുന്നതു കണ്ടത്. ഉടൻ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്. അന്വേഷണം ആവശ്യപ്പെട്ടു പരാതി ലഭിച്ചിട്ടില്ലെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടന്നും റാന്നി സിഐ പറഞ്ഞു.
വനിതാ സിവിൽ പോലീസ് ഓഫീസർ വീടിനുള്ളിൽ മരിച്ചനിലയിൽ
12:06 AM Aug 23, 2019 | Deepika.com