തിരുവനന്തപുരം: പ്രളയത്തിൽ വീടു നശിച്ചു പോയവർക്ക് വീടു വയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച നാലു ലക്ഷം രൂപയുടെ സഹായം അഞ്ചു ലക്ഷമാക്കണമെന്നും സ്വന്തം വീട്ടിൽനിന്നു മാറി നിൽക്കേണ്ടിവന്ന എല്ലാ പ്രളയ ബാധിതർക്കും 10,000 രൂപ ധനസഹായം നൽകണമെന്നുമാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്കു കത്തു നൽകി. വീട്ടിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിച്ചവർക്ക് 10,000 രൂപയ്ക്ക് പുറമേ 15,000 രൂപ കൂടി നൽകുന്ന കാര്യം പരിഗണിക്കണം.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുന്ന സാന്പത്തിക സഹായം നാലു ലക്ഷം രൂപയിൽനിന്നു കേന്ദ്രസർക്കാരിന്റെ സഹായം ഉൾപ്പെടെ 10 ലക്ഷം രൂപയായി വർധിപ്പിക്കണം. തളർന്നുപോയവർക്കും അംഗവൈകല്യം സംഭവിച്ചവർക്കും നാലു ലക്ഷം രൂപ വീതം സഹായം നൽകണം. ദുരിതാശ്വാസ പ്രവർത്തനത്തിന് ഇടയിൽ പരിക്കുപറ്റുകയോ മരിക്കുകയോ ചെയ്തവർക്കും മേൽപ്പറഞ്ഞ സഹായം നല്കണം.
പ്രളയവും മലയിടിച്ചിലും കനത്ത ആഘാതമേല്പിച്ച കാർഷിക മേഖലയ്ക്ക് ഫലപ്രദമായ പാക്കേജ് നടപ്പാക്കണം. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഉടൻ വിളിച്ചു കൂട്ടണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. പ്രളയം തകർത്ത വ്യാപാര മേഖലയ്ക്കും പാക്കേജ് നടപ്പാക്കണം. വ്യാപാരി സംഘടനകളുമായി ആലോചിച്ചു ബാങ്കുകളുടേയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഇതു നടപ്പാക്കണം. റവന്യൂ-പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീട് വാസയോഗ്യമാക്കാൻ 25,000 രൂപ മുതൽ രണ്ടു ലക്ഷം രൂപവരെ അനുവദിക്കണം.
ഭൂമി വീണ്ടുകീറുന്നതും അഗാധഗർത്തങ്ങൾ രൂപപ്പെടുന്നതുമായ പ്രതിഭാസങ്ങൾ വിദഗ്ധർ പരിശോധിക്കണം. വയനാട്-മലപ്പുറം ജില്ലകളിൽ പൂർണമായും വീടു തകർന്നവരും ബന്ധുക്കൾ മരിച്ചവരും അപകടം നടന്ന സ്ഥലത്തേക്കു പോകാൻ കഴിയാത്ത മാനസികാഘാതത്തിലാണ്. ഇവർക്കു പകരം ഭൂമി സർക്കാർ കണ്ടെത്തി വീട് നിർമിക്കാൻ പൂർണമായ സാന്പത്തിക സഹായം നൽകണം. വീടു ലഭിക്കുന്നതുവരെ ഇവർക്കു താമസിക്കാൻ പകരം സംവിധാനം ഉണ്ടാകണം. വീടുകൾ പൂർണമായും നശിച്ചവർ ദുരിതാശ്വാസ ക്യാന്പുകളടയ്ക്കുന്പോൾ വഴിയാധാരമാകാതെ ബദൽ സംവിധാനമേർപ്പെടുത്തണം.
മഴക്കാലങ്ങളിൽ വെള്ളം കയറി വീടുവിട്ടു പോകേണ്ടിവരുന്ന കുടുംബങ്ങളെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി താമസിപ്പിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
പ്രളയസഹായം: വീടിന് അഞ്ചുലക്ഷം നൽകണമെന്ന് ഉമ്മൻ ചാണ്ടി
01:09 AM Aug 22, 2019 | Deepika.com