കൊച്ചി: നെടുങ്കണ്ടത്തു പോലീസിന്റെ പീഡനത്തിനിരയായ പ്രതി രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ നടപടിയില്‍ ജാഗ്രതക്കുറവുണ്ടെന്നു വ്യക്തമാക്കി തൊടുപുഴ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ്, ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. രാജ്കുമാര് അറസ്റ്റിലായി 24 മണിക്കൂറിനുശേഷമാണ് റിമാന്‍ഡ് ചെയ്യാന്‍ ഹാജരാക്കിയതെന്ന കാര്യം ഇടുക്കി മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല. മുമ്പു മറ്റൊരു പ്രതിയെ റിമാന്‍ഡ് ചെയ്ത സംഭവത്തിലും മജിസ്ട്രേറ്റിനു സമാനവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ രാജ്കുമാന് പോലീസ് പീഡനത്തെത്തുടര്‍ന്നു ജൂണ്‍ 21 നാണ് മരിച്ചത്. ജൂണ്‍ 15നു രാത്രി ഒമ്പതരയോടെ അറസ്റ്റിലായ രാജ്കുമാറിനെ അടുത്തദിവസം രാത്രി 10.40 നാണ് റിമാന്‍ഡ് ചെയ്യാന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പോലീസ് ഉപദ്രവിച്ചതായി പരാതിയില്ലെന്നു പ്രതി മൊഴി നല്‍കിയെന്നും ജൂണ്‍ 28വരെ പീരുമേട് ജയിലിലേക്കു റിമാന്‍ഡ് ചെയ്തെന്നും ഇടുക്കി മജിസ്ട്രേറ്റ് വ്യക്തമാക്കിയിരുന്നു.
പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു പറയുമ്പോഴും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഐപി നമ്പറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. മജിസ്ട്രേട്ടിന്റെ വസതിയുടെ ഗേറ്റിന് പുറത്തു പാര്‍ക്ക് ചെയ്ത വാഹനത്തിലിരുന്ന പ്രതിയെ അവിടെ ചെന്നാണു കണ്ടത്. മജിസ്ട്രേട്ടിന്റെ വസതിയുടെ കോമ്പൗണ്ടിലേക്കു വാഹനം കയറുമെന്നിരിക്കേ ഇതിനു നിര്‍ദേശം നല്‍കാതെ രാത്രി 10.40ന് പുറത്തേക്കുപോയി പ്രതിയെ കണ്ടതിനു വിശദീകരണമില്ല.
പോലീസിനെ കണ്ട് ഓടുന്നതിനിടെ വീണതിനാല്‍ നടക്കാനാവില്ലെന്നു പ്രതി പറഞ്ഞെന്നും വാഹനത്തിനടുത്തെത്തി പ്രതിയെ കണ്ടു തിരിച്ചറിയല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. രാത്രിയില്‍ വാഹനത്തിലിരുന്ന പ്രതിയുടെ തിരിച്ചറിയല്‍ മാര്‍ക്ക് പരിശോധിച്ചെന്നതു വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രതിക്ക് ആവശ്യമെങ്കില്‍ മെഡിക്കല്‍ സഹായം നല്കാന് റിമാന്‍ഡ് വാറന്റ് മജിസ്ട്രേട്ട് ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കിയിരുന്നു. നടക്കാന്‍ വയ്യെന്നു പ്രതി പറഞ്ഞതിനാലാണ് ഇങ്ങനെ നിര്‍ദേശിച്ചതെന്നു മജിസ്ട്രേറ്റ് മറുപടി നല്കി.
മേയ് 12നു മറ്റൊരു പ്രതിയെ റിമാന്‍ഡ് ചെയ്യുന്നതിലും വീഴ്ചയുണ്ടായി. റിമാന്‍ഡ് റിപ്പോര്‍ട്ട് സ്വീകരിക്കാതെ രക്തസമ്മര്‍ദ്ദമുള്ള പ്രതിക്കു ചികിത്സ നല്കാന് വാക്കാല്‍ നിര്‍ദേശം നല്കി. റിമാന്‍ഡ് അപേക്ഷ പരിഗണിക്കാതെ വാക്കാല്‍ നിര്‍ദേശം നല്കുന്നതു നിയമപരമല്ലെന്നും തൊടുപുഴ സിജെഎം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികളോടുള്ള ചോദ്യങ്ങള്‍: മജിസ്ട്രേറ്റുമാര്‍ക്കു പൊതുനിര്‍ദേശം നൽകണം
കൊച്ചി: രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ഇടുക്കി മജിസ്ട്രേറ്റ് കുറേക്കൂടി ജാഗ്രത കാട്ടേണ്ടിയിരുന്നെന്നും എന്നാൽ പ്രഥമദൃഷ്ട്യാ ഗുരുതര വീഴ്ചയില്ലെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് രജിസ്ട്രാര്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്കി. രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യുന്നതിനു മുമ്പു കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കില്‍ കസ്റ്റഡി പീഡനത്തെക്കുറിച്ചു വ്യക്തമായ ചിത്രം ലഭിക്കുമായിരുന്നു. റിമാന്‍ഡ് ചെയ്യുന്ന ഘട്ടത്തില്‍ പ്രതികളോടു ചോദിക്കുന്ന ചോദ്യങ്ങള്‍ സംബന്ധിച്ചു മജിസ്ട്രേറ്റുമാര്‍ക്കു പൊതുനിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ നടപടിയില്‍ വീഴ്ചയുണ്ടോയെന്നു പരിശോധിക്കാന്‍ ചീഫ് ജസ്റ്റീസ് നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ പീഡനത്തിനിരയായ രാജ്കുമാര് ജൂണ്‍ 21 നാണ് മരിച്ചത്. ജൂണ്‍ 15 ന് അറസ്റ്റിലായ പ്രതിയെ അടുത്തദിവസം രാത്രി 10.40 നാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
മജിസ്ട്രേറ്റിന്റെ നടപടിക്കെതിരേ പരാതി ലഭിച്ചിട്ടില്ലെന്നും മജിസ്ട്രേറ്റിനെതിരേ നടപടിയെടുത്തിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ ഹൈക്കോടതി സബോര്‍ഡിനേറ്റ് ജുഡീഷറി രജിസ്ട്രാര്‍ നല്കിയ മറുപടിയില്‍ പറയുന്നു.
നെടുങ്കണ്ടം കസ്റ്റഡിമരണം; ഇടുക്കി മജിസ്ട്രേറ്റിനു ജാഗ്രതക്കുറവുണ്ടായി
12:48 AM Aug 22, 2019 | Deepika.com