ആലുവ: എഎസ്ഐ ആയ പി.സി. ബാബുവിന്റെ മരണം പ്രളയം തകർത്ത വീടിന് ഇരട്ട ആഘാതമായി. പെരിയാറിനു സമീപത്തെ കുട്ടമശേരി പുഴയരികിലെ ബാബുവിന്റെ വീട്ടിൽ പ്രളയത്തിൽ വെള്ളം കയറിയിരുന്നു. വീട് വൃത്തിയാക്കാൻ ബാബുവും കുടുംബവും ഏറെ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളം ബാബുവിനു മെഡിക്കൽ അവധി എടുക്കേണ്ടിയും വന്നു.
വീടിന്റെ ശുചീകരണം പൂർത്തിയാക്കിയശേഷം ജോലിയിൽ പ്രവേശിക്കാമെന്നു പറഞ്ഞിട്ടും എസ്ഐ വഴങ്ങാതിരുന്നതും ബാബുവിനെതിരേ നടപടിയാവശ്യപ്പെട്ടു ഡിവൈഎസ്പിക്കു റിപ്പോർട്ട് നൽകിയതുമാണ് ആത്മഹത്യയ്ക്കു പ്രേരണയായതെന്നാണ് ആരോപണം.
അവധിയെടുത്തതു നിയമപ്രകാരമല്ലെന്നു പറഞ്ഞ് എസ്ഐ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും അവധി കാൻസൽ ചെയ്യുമെന്നു പറഞ്ഞെന്നും ബന്ധുക്കൾ പറയുന്നു. ബാബു സമർപ്പിച്ചിരുന്ന മെഡിക്കൽ ലീവ് അപേക്ഷ മെഡിക്കൽ ബോർഡിന് നൽകാനും നീക്കമുണ്ടായി. തടിയിട്ടപ്പറമ്പ് പോലീസ് സ്റ്റേഷൻ വാട്ട്സാപ്പ് ഗ്രൂപ്പിൽ എസ്എച്ച്ഒക്കെതിരേ ബാബു ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു.
ആലുവ മേഖലയിൽ രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ എഎസ്ഐയാണു ബാബു.
ചെങ്ങമനാട് സ്റ്റേഷനിലെ എഎസ്ഐ ആലുവ തെക്കെ വാഴക്കുളം ചെമ്പറക്കി ആലപ്പാട് പൗലോസ് ജോണി (52) നെ കഴിഞ്ഞ എട്ടിനാണ് ആളൊഴിഞ്ഞ ക്വാർട്ടേഴ്സിൽ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മേലധികാരിയുടെ മാനസിക പീഢനമാണ് പൗലോസ് ജോണിയുടെ ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു.
എഎസ്ഐ ബാബു ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരുടെ പീഡനം മൂലം പോലീസുകാർ ജീവനൊടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. പോലീസിന് നാഥനില്ലാത്ത അവസ്ഥയായതാണ് ഇതിനു കാരണമെന്നും എംഎൽഎ പറഞ്ഞു.
എഎസ്ഐയുടെ മരണം പ്രളയം തകർത്ത വീടിന് ഇരട്ട ആഘാതമായി
12:21 AM Aug 22, 2019 | Deepika.com