തൊടുപുഴ: എൽഎ പട്ടയ ഭൂമിയിൽ 1500 ചതുരശ്രയടിയിൽ താഴെയുള്ള നിർമാണങ്ങൾ ക്രമവത്കരിക്കാനും അതിന് മുകളിലുള്ളവ സർക്കാർ ഏറ്റെടുത്ത് പാട്ടത്തിനു നൽകാനുമുള്ള മന്ത്രിസഭാ തീരുമാനം വലിയ അജണ്ടയുടെ ഭാഗമാണെന്ന് പ്രഫഷണൽ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ.
ഈ നിയമം നിലവിൽ വരുന്നതോടെ പട്ടയ ഭൂമിയിലെ 1500 ചതുരശ്രയടിക്കു മുകളിലുള്ള എല്ലാ നിർമാണങ്ങളും നിയമവിരുദ്ധമാകുകയും അവയെല്ലാം സർക്കാരിന് ഏറ്റെടുക്കാൻ സാധിക്കുകയും ചെയ്യും. ഇങ്ങനെ വന്നാൽ ഇടുക്കിയിലെ ഭൂരിപക്ഷം വ്യാപാരസമുച്ചയങ്ങളും ഇതര സ്ഥാപനങ്ങളും നിയമവിരുദ്ധ നിർമാണങ്ങളായി മാറും.
ഇതിന്റെ തുടക്കം സർക്കാർ കൊണ്ടുവന്ന നിയമങ്ങളും ഭൂപരിഷ്കാരങ്ങളുമാണ്. 2010ൽ മൂന്നാറിലെ കൈയേറ്റത്തിന്റെയും അനധികൃത നിർമാണങ്ങളുടെയും പശ്ചാത്തലത്തിൽ റവന്യൂവകുപ്പിന്റെ എൻഒസി ഇല്ലാതെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് 2016-ൽ എൽഡിഎഫ് സർക്കാർ എട്ടു വില്ലേജുകളിലേക്കു കൂടി വ്യാപിപ്പിച്ചു. ഇതിനു പിന്നാലെ പട്ടയഭൂമി കൃഷി ചെയ്യാനും വീട് വയ്ക്കാനും ചെറിയ കടകൾ നടത്താനുമല്ലാതെ ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണെന്ന സർക്കുലറും ഇറക്കി. ഈ സർക്കുലർ സർക്കാർ വ്യാപകമായി ഉപയോഗിക്കാൻ ഒരുങ്ങുന്നതിന്റെ സൂചനയാണ് പുതിയ മന്ത്രിസഭാ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായത്തോട് വിയോജിപ്പില്ല. എന്നാൽ ഈ റിപ്പോർട്ട് അപ്രായോഗികമാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ജനങ്ങളുടേയൊ, ജനപ്രതിനിധികളുടെയൊ അഭിപ്രായം ആരായാതെ ഏപക്ഷീയമായി തയാറാക്കിയ റിപ്പോർട്ടാണിത്. ഇതു യുപിഎ സർക്കാർ ചർച്ച ചെയ്തു തള്ളിക്കളഞ്ഞതാണെന്നും കുഴൽനാടൻ വ്യക്തമാക്കി.
എൽഎ ഭൂമിയിലെ നിർമാണം ക്രമവത്കരിക്കാനുള്ള നീക്കം അജൻഡയുടെ ഭാഗം: മാത്യു കുഴൽനാടൻ
12:21 AM Aug 22, 2019 | Deepika.com