കായംകുളം: ബാറിൽ വച്ചുണ്ടായ തർക്കത്തെത്തുടർന്നു യുവാവിനെ ഒരു സംഘം കാർ കയറ്റി കൊലപ്പെടുത്തി. കായംകുളം കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തൻപുരക്കൽ താജുദ്ദീന്റെ മകൻ ഷമീർ ഖാൻ (25) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 12ഓടെ കായംകുളം ചിറക്കടവത്തെ ഹൈവേ പാലസ് ബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം. പ്രതികൾ കാറിൽ രക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ച കാർ തിരുവനന്തപുരം കിളിമാനൂർ ബസ് സ്റ്റാൻഡിനു സമീപത്തെ ഒരു വീട്ടിൽനിന്നു പോലീസ് കണ്ടെത്തി. പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കായംകുളം ഐക്യ ജംഗ്ഷൻ വലിയവീട്ടിൽ ഷിയാസ് (21 )നെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് ചോദ്യംചെയ്തു വരികയാണ്. കായംകുളം എരുവ സ്വദേശിയുടെ കാർ വാടകക്കെടുത്താണെന്നു സൂചനയുണ്ട്. ബാറിൽ വച്ചുണ്ടായ തർക്കത്തിനുശേഷം ബാറിനു സമീപത്തെ ഇടറോഡിൽ കൂട്ടുകാർക്കൊപ്പം സംസാരിച്ചുനിന്ന ഷമീർഖാനുമായി വീണ്ടും തർക്കത്തിലേർപ്പെട്ട അക്രമിസംഘം ഷമീറിനെ കാറുകൊണ്ട് ഇടിപ്പിച്ച് തെറിപ്പിച്ചു ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികളിൽ ചിലർ കായംകുളം സ്വദേശികളാണെന്നു പോലീസിന് സൂചന ലഭിച്ചു.
കൊല്ലപ്പെട്ട ഷെമീറിന്റെ സുഹൃത്തുക്കളുടെ മൊഴിയും പോലീസ് ശേഖരിക്കുന്നുണ്ട്. സൗദിയിലായിരുന്ന ഷമീർ ഖാൻ രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ബന്ധുവായ പെണ്‍കുട്ടിയുമായി കഴിഞ്ഞദിവസം ഷമീറിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിന്റെ സത്കാരത്തിനായി സുഹൃത്തുക്കളുമായി ബാറിലെത്തിയതായിരുന്നു ഷമീർഖാൻ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം കായംകുളം ഷഹീദാർ മസ്ജിദിൽ ഖബറടക്കി. അമ്മ: നസീമ. സഹോദരൻ: അക്ബർഷാ.
ബാറിൽ തർക്കം: യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തി, ഒരാൾ കസ്റ്റഡിയിൽ
12:03 AM Aug 22, 2019 | Deepika.com