കോട്ടയം: പോലീസ് മർദിച്ചെന്നാരോപിച്ചു ചികിത്സ തേടിയ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. വെള്ളത്തൂവൽ തേങ്ങാപ്പാറ പുതുവാ സണ്ണി തോമസി (38) നെയാണ് ഇന്നലെ വൈകുന്നേരം അഞ്ചിനു മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഉദരത്തിന്റെ സ്കാനിംഗ് നടത്തിയതിൽ കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല, ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങളും കാണുന്നില്ല. രാത്രിയോടെ മറ്റൊരു സ്കാനിംഗ് കൂടി നടത്തിയ ഫലം ലഭിച്ചശേഷമേ കിടത്തി ചികിത്സിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കുകയുള്ളൂവെന്നു മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ അറിയിച്ചു. സംഭവത്തക്കുറിച്ചു കട്ടപ്പന ഡിവൈഎസ്പി രാജ് മോഹൻ പറയുന്നതിങ്ങനെ.
കഴിഞ്ഞദിവസം രാത്രിയിൽ പശുപ്പാറയിൽനിന്നു മൂന്നു കുട്ടികളെ കാറിൽ തട്ടിക്കൊണ്ടു പോകുന്നുവെന്നു സണ്ണിയുടെ ഭാര്യ കട്ടപ്പന പോലീസിൽ ഫോണിലൂടെ അറിയിച്ചു.
തുടർന്ന് എസ്ഐയുടെ നേതൃത്തിൽ കാഞ്ചിയാർ ഭാഗത്തു കുട്ടികളുമായി വന്ന കാർ തടയാൻ ശ്രമിച്ചു. കാർ നിർത്താതെ അമിതവേഗത്തിൽ പോയി. അല്പദൂരം പിന്നിട്ടപ്പോൾ റോഡ് അരികിലുള്ള ഇലക്ട്രിക് പോസ്റ്റിലിടിച്ചു. കാറിനെ പിന്തുടർന്നെത്തിയ പോലീസ് സംഘം ഇയാളെ പിടികൂടുവാൻ ശ്രമിക്കുന്നതിനിടയിൽ എസ്ഐയെയും പോലീസുകാരനെയും കൈയ്യേറ്റം ചെയ്തു. പിന്നീട് വളരെ പ്രയാസപ്പെട്ടു പിടികൂടി സ്റ്റേഷനിലെത്തിച്ചു.
പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതിനും വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിനം 333, 308 വകുപ്പ് അനുസരിച്ചു കേസെടുത്തശേഷം പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.
ഇന്നലെ പീരുമേട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് മുന്പാകെ ഹാജരാക്കിയപ്പോൾ പോലീസ് തന്നെ മർദ്ദിച്ചുവെന്നു പറഞ്ഞതിനാൽ ചികിത്സയ്ക്കു കോടതി നിർദേശിച്ചു. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു.
സണ്ണിയുമായി വേർപിരിഞ്ഞ ഭാര്യ മൂന്നു കുട്ടികളുമായി പശുപ്പാറയിൽ താമസിച്ചു വരികയായിരുന്നു. ഇയാൾക്കെതിരെ കട്ടപ്പന, ഉപ്പുതറ പോലിസ് സ്റ്റേഷനുകളിൽ ഭാര്യ കൊടുത്തിട്ടുള്ള പരാതികൾ നിലനിൽക്കുന്നുണ്ടെന്നും ഡിവൈഎസ്പി രാജു മോഹൻ അറിയിച്ചു.
പോലീസ് മർദിച്ചെന്ന് ആരോപണം; യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി
12:03 AM Aug 22, 2019 | Deepika.com