തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അഥോറിറ്റിക്ക് 5200 കോടി നൽകുന്നതിന് കിഫ്ബി യോഗം അംഗീകാരം നൽകി. സ്ഥലം ഏറ്റെടുക്കുന്നതിന് ഘട്ടംഘട്ടമായോ ഒരുമിച്ചോ ദേശീയപാത അഥോറിറ്റി ആവശ്യപ്പെടുന്ന തരത്തിൽ പണം നൽകുമെന്നു ധന മന്ത്രി ഡോ. തോമസ് ഐസക്ക് അറിയിച്ചു. വിവിധ പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുന്നതിനു 14,275 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ നിന്നായിരിക്കും ദേശീയപാതാ വികസനത്തിനുള്ള പണം നൽകുക. കഴിഞ്ഞ കിഫ്ബി യോഗം 1744 കോടി രൂപയുടെ 36 പദ്ധതികൾക്ക് അംഗീകാരം നൽകി.
കണ്ണൂർ സൗത്ത് ബസാറിൽ ഫ്ളൈഓവർ നിർമിക്കുന്നതിനായി 130 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കണ്ണൂരിൽ ദേശീയപാത 66ലെ ഏകദേശം ഒരു കിലോമീറ്ററോളം എലിവേറ്റഡ് ഹൈവയായി നിർമിക്കും. ഇതിനു ഭൂമി ഏറ്റെടുക്കാൻ 67 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം വഴയില- പഴകുറ്റി റോഡ് നാലുവരിപ്പാതയാക്കാൻ ഭൂമി ഏറ്റെടുക്കാൻ 58.93 കോടി രൂപ അനുവദിച്ചു.
കുണ്ടറ, മാവേലിക്കര, പയ്യന്നൂർ, വൈക്കം, ചിറ്റൂർ താലൂക്ക് ആശുപത്രികളുടെ വികസനത്തിനുള്ള പണവും നീക്കിവച്ചു. കൊല്ലത്ത് എല്ലാ സൗകര്യവുമുള്ള സമഗ്രമായ ഒരു ഇൻഡോർ സ്റ്റേഡിയത്തിനും പട്ടാന്പിയിൽ മിനി സ്റ്റേഡിയത്തിനും അനുമതി നൽകി. തിരുവനന്തപുരം വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനും പള്ളിപ്പുറം ഇൻഫോപാർക്ക് റോഡിനും അംഗീകാരം നൽകി.ഇതോടെ കിഫ്ബി ഇതുവരെ 45,380.37 കോടി രൂപയുടെ 588 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിൽ 31,105.20 കോടി രൂപ പദ്ധതികൾക്കും 14,275.17 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 10,600 കോടി രൂപയുടെ 315 പദ്ധതികൾ ടെൻഡർ ചെയ്തുകഴിഞ്ഞു. അതിൽ 7.031 കോടി രൂപയുടെ 228 പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു.
കിഫ്ബി പദ്ധതികൾ അനുവദിക്കുന്നതിൽ വേഗമുണ്ടെങ്കിലും നിർവഹണത്തിന് വേണ്ടത്ര വേഗതയില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത് പരിഹരിക്കാൻ കിഫ്ബി തന്നെ നിർവഹണ ഏജൻസികൾക്ക് വേണ്ട സാങ്കേതിക സഹായം നൽകും. പദ്ധതികൾ തീർത്താൽ പണം നൽകാൻ തടസമില്ല. കരാറുകാർക്ക് ഇതിനകം തന്നെ 2,300 കോടി രൂപ നൽകിക്കഴിഞ്ഞു.
സർക്കാർ ഇതുവരെ കിഫ്ബിക്ക് 6830 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വായ്പകളും മറ്റുമായി മൊത്തം 11,000 കോടി രൂപ കിഫ്ബിക്ക് ലഭിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്നും മറ്റുമായി 10,000 കോടി രൂപ തയാറാക്കി വച്ചിട്ടുണ്ട്. ആവശ്യം വരുന്പോൾ തടസമില്ലാതെ ഫണ്ട് ലഭ്യമാക്കാനാകും. സർക്കാർ നൽകുന്ന ഗ്രാന്റുകൊണ്ട് തന്നെ 15 വർഷങ്ങൾക്കുള്ളിൽ ഈ പണമെല്ലാം തിരിച്ചടയ്ക്കാനാകും. അതിന് പുറമെ 25% പദ്ധതികൾക്ക് മുടക്കുന്ന പണം തിരിച്ചുനൽകുമെന്നും മന്ത്രി അറിയിച്ചു.
പ്രളയം കേരളത്തിന്റെ സാന്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചു. മാന്ദ്യത്തിൽ നിന്നു കരകയറാൻ ഉത്തേജക പാക്കേജാണു വേണ്ടത്. കേരളം അനുഭവിക്കുന്ന മാന്ദ്യത്തിൽ നിന്നു കരകയറുന്നതിനുള്ള മികച്ച മാതൃകയാണ് കിഫ്ബി. ഈ വർഷത്തോടെ 30,000 കോടി രൂപയുടെ പദ്ധതികൾ തുടങ്ങാനാകുമെന്നും മന്ത്രി അറിയിച്ചു.
ദേശീയപാത വികസനം; ഭൂമി ഏറ്റെടുക്കാൻ 5200 കോടി കിഫ്ബി നൽകും
12:03 AM Aug 21, 2019 | Deepika.com