തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിനായി വീണ്ടും ടെൻഡർ വിളിക്കുന്പോൾ വേണ്ടിവരുന്ന ഉയർന്ന പ്രീമിയം തുക ജീവനക്കാർ തന്നെ വഹിക്കണമെന്നു മന്ത്രി ഡോ. തോമസ് ഐസക്. പ്രീമിയം തുകയുടെ അധിക ഭാരം വഹിക്കാൻ സർക്കാർ തയാറല്ല. ജീവനക്കാരുടെ സംഘടനകളെ വിളിച്ച് സർക്കാർ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.
ടെൻഡർ നടപടികൾ വീണ്ടും പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടി വരുന്ന സാഹചര്യത്തിൽ നിലവിലെ റീ ഇംബേഴ്സ്മെന്റ് സംവിധാനം തുടരും. മെഡിസെപ് പദ്ധതി നടപ്പാക്കാൻ കരാർ നേടിയ റിലയൻസിനോട് ഓരോ ജില്ലയിലും സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ നിശ്ചിത എണ്ണം വീതം വേണമെന്നു നിഷകർഷിച്ചിരുന്നു. എന്നാൽ, നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നു ബോധ്യപ്പെട്ടു. പദ്ധതിക്കായി തയാറാക്കിയ ആശുപത്രികൾക്കു വേണ്ടത്ര യോഗ്യതയില്ലെന്ന് ആരോപണം ഉയർന്നു. ഇതിനാലാണ് വീണ്ടും ടെൻഡർ ക്ഷണിക്കേണ്ടി വരുന്നത്.
റിലയൻസ് കുറഞ്ഞ പ്രീമിയം തുകയ്ക്കാണ് ടെൻഡർ നേടിയത്. വീണ്ടും ടെൻഡർ ചെയ്യുന്പോൾ അതിനേക്കാൾ ഉയർന്ന തുകയ്ക്കാണു ക്വോട്ട് ചെയ്യേണ്ടി വരിക. സർക്കാരിനു സ്വന്തമായി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാനാകില്ല. സർക്കാർ ഇൻഷ്വറൻസ് കന്പനിക്ക് ഇതിനുള്ള ശേഷിയില്ല. ഇത്തരം പദ്ധതി നടപ്പാക്കണമെങ്കിൽ നിരവധി ജീവനക്കാരെ പുതുതായി നിയമിക്കേണ്ടി വരും. പദ്ധതി നടപ്പാക്കിയുള്ള മുൻപരിചയവുമില്ല.
കാരുണ്യ ഇൻഷ്വറൻസ് പദ്ധതി ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉള്ളവർക്കാണ് നടപ്പാക്കിയത്. അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം നേടിയതെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
മെഡിസെപ്: വീണ്ടും ടെൻഡർ വിളിക്കും
12:03 AM Aug 21, 2019 | Deepika.com