മാനന്തവാടി: സന്യാസ ജീവിതം ആവശ്യപ്പെടുന്ന സമർപ്പണവും അച്ചടക്കവും പുലർത്തുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുകയും സന്യാസമൂല്യങ്ങളും ജീവിതനിഷ്ഠയും ഉപേക്ഷിച്ചു സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുകയും ചെയ്യുന്നതിനാലാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം ലൂസി കളപ്പുരയ്ക്കലിനെതിരെ സഭാനിയമപ്രകാരമുള്ള അച്ചടക്കനടപടി സ്വീകരിച്ചിട്ടുള്ളതെന്നു എഫ്സിസി സന്യാ സ സഭ.
ഒരു സന്യാസിനിസഭയുടെ ആഭ്യന്തര കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അതിന്റെ അധികാരികളാണെന്നിരിക്കെ അക്കാര്യത്തിൽ ചില മാധ്യമങ്ങൾ അനാവശ്യമായി ഇടപെടുന്നത് ശരിയല്ല. ലൗകിക ജീവിതത്തിന്റെ ചവിട്ടുപടിയിൽ നിന്നുകൊണ്ട് സന്യാസജീവിതത്തെ ശരിയായി മനസിലാക്കാനോ വിലയിരുത്താനോ സാധിക്കില്ലെന്നതിനാൽ മാധ്യമങ്ങൾ നടത്തുന്ന ഇടപെടലുകൾ പലപ്പോഴും ഏകപക്ഷീയമായിപ്പോവുന്നതായി നിരീക്ഷിക്കുന്നു. സന്യാസസമൂഹത്തിന്റെയും സഭയുടെ തന്നെയും സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന തരത്തിൽ ഇപ്രകാരം തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്.
സഭാനിയമപ്രകാരം സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ ചുമതലപ്പെട്ടവർ സ്വീകരിച്ചിട്ടുള്ളത് എന്നതിനാൽ സന്യാസസമൂഹത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടു സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനും കലാപമുണ്ടാക്കാനുമുള്ള ശ്രമങ്ങളിൽ നിന്ന് മാധ്യമങ്ങൾ പിൻമാറണം. ചില തത്പര കക്ഷികളും മാധ്യമചർച്ചകൾ സംഘടിപ്പിക്കുന്നവരും വാസ്തവവിരുദ്ധമായ വസ്തുതകൾ പ്രചരിപ്പിക്കുന്നതിൽ അതിയായ ഖേദമുണ്ടെന്നും എഫ്സിസി സെന്റ് മേരീസ് പ്രോവിൻസ് പിആർഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ലൂസിക്കെതിരേയുള്ള അച്ചടക്ക നടപടിയിൽ ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു: എഫ്സിസി
11:50 PM Aug 20, 2019 | Deepika.com