കായംകുളം: നന്ദുമഹാദേവൻ അതീവ സന്തോഷത്തിൽ. തനിക്കിന്നൊരു ജീവിതസഖിയെ ലഭിക്കുമെന്നായിരുന്നു നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കല്യാണമാണെന്നു കരുതി ആശംസ അറിയിക്കാനൊരുങ്ങിയവർ ഒന്നന്പരന്നു; നന്ദുവിന്റെ വധു ആരെന്നറിഞ്ഞപ്പോൾ; ഒരു ജർമൻ നിർമിത കൃത്രിമക്കാൽ! അപ്പോഴാണ് പലരും ആ യാഥാർഥ്യം അറിയുന്നത്. തനിക്ക് നഷ്ടപ്പെട്ട കാലിനു പകരം ജർമൻ നിർമിത കൃത്രിമക്കാൽ ലഭിക്കുന്ന വിവരമാണ് വിവാഹക്ഷണക്കത്തുപോലെ നന്ദു പങ്കുവച്ചത്. തിരുവനന്തപുരം ഭരതന്നൂർ സായി കൃഷ്ണയിൽ നന്ദു മഹാദേവൻ (25 )ന്റെ ആ ക്ഷണക്കത്ത് മണിക്കൂറുകൾക്കുള്ളിൽ വൈറലായി.
‘ഈ വരുന്ന ബുധനാഴ്ച രാവിലെ പത്തു മണിക്കുള്ള ശുഭമുഹൂർത്തത്തിൽ മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ എന്റെ കല്ല്യാണമാണ്. ജർമനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്തമകൾ 3ആർ 80 ആണ് വധു. കല്യാണത്തിനെക്കാൾ പ്രധാന്യമുള്ള ഒരു കാര്യമാണ് സുഹൃത്തുക്കളോടു പറയാനുള്ളത്. ഞാൻ ഇരുകാലുകളിൽ നടക്കാൻ പോകുന്നു. ഈ സന്തോഷ വാർത്ത പറയുന്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ട്. ആ കിട്ടുന്ന കാൽ ഒരു തരത്തിൽ പറഞ്ഞാൽ എന്റെ വധു തന്നെയാണ്. മരണം വരെ എന്റെ ഒപ്പം നടക്കേണ്ടവൾ. ആ അർഥത്തിൽ ഇതൊരു വിവാഹം തന്നെയാണ്.’- ക്ഷണക്കത്തിൽ പറയുന്നു.
കഴിഞ്ഞ വർഷമാണ് നന്ദുവിനു ബോണ് കാൻസർ ബാധിച്ചത്. ഇടതുകാൽ മുറിച്ചുമാറ്റി. നിർഭാഗ്യവശാൽ കാൻസർ ചികിത്സയെത്തുടർന്നുണ്ടായ സാന്പത്തിക പ്രശ്നങ്ങൾ മൂലം നന്ദുവിനു കൃത്രിമകാൽ സമയത്ത് വയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ 15 മാസം കഴിഞ്ഞു.
ഇതിനിടയിലാണ് വെട്ടിയാർ ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റ് കൃത്രിമ കാൽ സൗജന്യമായി നൽകുന്ന വിവരം സുഹൃത്ത് ഷഫീഖ് പാണക്കാടൻ മുഖേന അറിഞ്ഞത്. തുടർന്ന് നന്ദു ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെടുകയായിരുന്നു. കാൻസറിനെ തോൽപ്പിച്ച നന്ദു ഇടയ്ക്കു മുടങ്ങിയ ബിബിഎ പഠനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. വാടകവീട്ടിൽ പിതാവ് ഹരിയും മാതാവ് ലേഖയും സഹോദരങ്ങളായ അനന്തു, സായികൃഷ്ണ എന്നിവർക്കൊപ്പം കഴിയുന്പോഴും സഹജീവികളെ സഹായിക്കാനും നന്ദു സജീവമായി രംഗത്തുണ്ട്. പ്രളയ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ കൂട്ടുകാർക്കൊപ്പം അതിജീവനം എന്ന കൂട്ടായ്മയോടെ നന്ദു സജീവമായിരുന്നു. ഉപജീവനത്തിനായി ഇപ്പോൾ തിരുവനന്തപുരത്തു കാറ്ററിംഗ് സർവീസ് നടത്തുകയാണ്.
ഇന്നു രാവിലെ പത്തിനു വെട്ടിയാർ സെന്റ് തോമസ് മാർത്തോമാ പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും.
ഇതിനോടകം നിർധനരായ 120 പേർക്ക് ലൈഫ് ആൻഡ് ലിംബ് ജീവകാരുണ്യ സംഘടന സൗജന്യമായി കൃത്രിമക്കാലുകൾ നൽകി.അമേരിക്കൻ മലയാളിയായ മാവേലിക്കര വെട്ടിയാർ നടയിൽ തെക്കേതിൽ ജോണ്സണ് ശാമുവേലിന്റെ നേതൃത്വത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.
നന്ദുവിന്റെ ‘വധു’ ഇന്നു കൈപിടിക്കും !
11:50 PM Aug 20, 2019 | Deepika.com