കൊച്ചി: പൊതുവിദ്യാഭ്യാസ കാര്യാലയത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന പൊതുജനത്തോടും ജീവനക്കാരോടും മാന്യമായി പെരുമാറാൻ ജീവനക്കാർ തയാറായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.
ഓഫീസുകളിൽ എത്തുന്നവരോടു ചില ഉദ്യോഗസ്ഥർ ധിക്കാരത്തോടെയും മോശമായും പെരുമാറുന്നതായി വിവിധ മേഖലകളിൽനിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നീക്കം.
സർക്കാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് ആദരവോടെ ഇടപെടണമെന്നു പെരുമാറ്റച്ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിനു മാതൃകയാകേണ്ട ഉദ്യോഗസ്ഥരിൽനിന്നു വിരുദ്ധ പ്രവൃത്തികൾ ഉണ്ടാകുന്നുവെന്നു സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.എസ്. ആശാദേവിയുടെ സർക്കുലറിൽ പറയുന്നു. വിവിധ ആവശ്യങ്ങൾക്കായി വരുന്ന ജീവനക്കാരോടും പൊതുജനങ്ങളോടും സംസാരത്തിലും പെരുമാറ്റത്തിലും മിതത്വം പാലിച്ചും അറിയാനുള്ള അവകാശം സംരക്ഷിച്ചും സൗഹാർദപരമായും സഹിഷ്ണുതയോടെയും പെരുമാറണം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അവഗണന ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത് അധ്യാപകരാണെന്ന് അധ്യാപക സംഘടന നേതാക്കൾ ആരോപിക്കുന്നു.
ഇവരുടെ സർവീസ് പേപ്പറുകൾ സംബന്ധിച്ച കാര്യങ്ങൾ നീക്കുന്നതിന് ഓഫീസിലെത്തുന്പോൾ അവഗണനയും ശകാരവും നിത്യസംഭവമാണ്. ഉന്നതതലത്തിൽ പരാതി നൽകിയാൽ അധ്യാപകരുടെ കഷ്ടകാലം ആരംഭിക്കുമെന്ന ദുഃസ്ഥിതിയുമുണ്ടെന്നു പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി ചൂണ്ടിക്കാട്ടി.
ജോണ്സണ് വേങ്ങത്തടം
ജീവനക്കാരെ മാന്യത പഠിപ്പിക്കാൻ ചൂരലെടുത്തു പൊതുവിദ്യാഭ്യാസ വകുപ്പ്
11:27 PM Aug 20, 2019 | Deepika.com