തിരുവനന്തപുരം: സാലറി ചലഞ്ച് വഴി വൈദ്യുതി ബോർഡ് ജീവനക്കാരിൽനിന്നു പിടിച്ച 136 കോടി രൂപ ഒരു വർഷമായിട്ടും പ്രളയ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയില്ല.
ഈയിനത്തിൽ 2019 മാർച്ച് വരെ 102.61 കോടി രൂപ വൈദ്യുതി ബോർഡ് പിരിച്ചെടുത്തു. തുടർന്നുള്ള ഓരോ മാസവും 14.65 കോടി രൂപ വീതം മൂന്നുമാസം പിടിച്ചു. എന്നാൽ 10.23 കോടി കോടി രൂപമാത്രമേ കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുള്ളൂ.
2018 സെപ്റ്റംബർ മുതൽ സാലറി ചലഞ്ചിലൂടെ ജീവനക്കാർ ഒരുമാസം മൂന്നുദിവസത്തെ ശന്പളംവീതം പത്തുമാസം നൽകി. ഇടതു യൂണിയൻ അംഗങ്ങളിൽ 99 ശതമാനവും പങ്കെടുത്തു. അണക്കെട്ടുകൾ തുറന്നുവിടാൻ അവസാനം വരെ കാത്തിരുന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ കെഎസ്ഇബി സ്വന്തം നിലയിൽ 36 കോടി രൂപയും ജീവനക്കാർ ആദ്യഘട്ടത്തിൽ നൽകിയ ശന്പളവും ഉൾപ്പെടെ 50 കോടി രൂപ സെപ്റ്റംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.
അതിനിടെ, സാലറി ചലഞ്ചിലൂടെ ജീവനക്കാരിൽനിന്നു ഗഡുക്കളായി പിരിച്ചെടുത്ത 132 കോടി രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറാൻ കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നതായി വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പത്രക്കുറിപ്പിൽ അറിയിച്ചു. സമാഹരിക്കുന്ന പണം ഒരുമിച്ചു കൈമാറാനാണു തീരുമാനിച്ചിരുന്നത്.
പണം സമാഹരണം ജൂലൈയിലാണ് പൂർത്തിയായത്.
സാലറി ചലഞ്ചിലൂടെ പിരിച്ച 136 കോടി വൈദ്യുതി ബോർഡ് കൈമാറിയില്ല
01:28 AM Aug 20, 2019 | Deepika.com