കൊച്ചി: കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും പ്രളയവും മൂലം പ്രതിസന്ധിയിലായ നാമമാത്ര ചെറുകിട കർഷകർക്ക് ആശ്വാസമാകേണ്ട കർഷകപെൻഷൻ മുടങ്ങിയിട്ടു നാലു മാസം. സർക്കാർ നൽകുന്ന സൂചനയനുസരിച്ച് ഓണത്തിനും കർഷക പെൻഷൻ ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. മാർച്ച് ഏപ്രിൽ മാസങ്ങളിലെ കടുത്ത വരൾച്ചയും അതിനെത്തുടർന്നുണ്ടായ കനത്ത മഴയും പ്രളയവും കാർഷികമേഖലയുടെ നടുവൊടിച്ചതോടെ കേരളത്തിലെ നാമമാത്ര ചെറുകിട കർഷകർ പട്ടിണിയിലാണ്. ദുരിതാശ്വാസക്യാന്പിലും വാടകയ്ക്കുമൊക്കെ കഴിയുന്ന കർഷകരുടെ വിളകളെല്ലാം നശിച്ചു പോയിക്കഴിഞ്ഞു.
സർക്കാർ അനുവദിച്ചിരുന്ന പ്രതിമാസ പെൻഷനായ 1200 രൂപ വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ അക്കൗണ്ടിലേക്കു വരുമെന്നു പറയുന്ന പണം ലഭ്യമാകാത്തതിനെത്തുടർന്നു കൃഷി ഓഫീസുകൾ കയറിയിറങ്ങി നടക്കുകയാണ് കർഷകർ. 600 രൂപയായിരുന്ന പെൻഷൻ 2016 ജൂണ് മുതൽ ആയിരം രൂപയായും 2017 ഏപ്രിൽ മുതൽ 1100 രൂപയായും ഉയർത്തിയിരുന്നു. 2019 ഏപിൽ മുതൽ 1200 രൂപയാക്കിയിട്ടുണ്ട്. എന്നാൽ ഏപ്രിൽ വരെ മാത്രമേ കർഷകപെൻഷൻ സർക്കാർ നൽകിയിട്ടുള്ളൂ. ഓണത്തിന് അല്ലെങ്കിൽ ക്രിസ്മസിന് നൽകുമെന്നാണ് വകുപ്പ് തലത്തിൽനിന്നു ലഭിക്കുന്ന മറുപടി.
മുന്പ് കേരളത്തിൽ 3,56,000 പേരാണ് കർഷകപെൻഷൻ വാങ്ങിയിരുന്നത്. എന്നാൽ ധനവകുപ്പ് മാനദണ്ഡം പുതുക്കി നൽകിയപ്പോൾ നിരവധിപേരെ പുറത്താക്കി. നിലവിൽ 2,99,000 കർഷകരാണ് സഹായം തേടുന്നത്. ഇവർക്കു പെൻഷൻ നൽകാൻ പ്രതിമാസം 35,88,00,000 രൂപ ആവശ്യമാണ്.
സർക്കാർ ജീവനക്കാരെ കാണുന്നതുപോലെ കർഷകരെ കാണാൻ സർക്കാർ തയാറായാൽ കർഷകപെൻഷൻ വൈകില്ലെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതൊരു സേവന മേഖലയായി കണ്ടാൽ സർക്കാർ അനുവദിച്ചിരിക്കുന്ന തുച്ഛമായ പെൻഷൻ തുകയെങ്കിലും കൃത്യമായി ലഭിക്കുമെന്നാണ് കേരള കർഷക പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് തെള്ളിൽ പറയുന്നത്.
കേരളത്തിന്റെ കാർഷികനയത്തിൽ കർഷകർക്കു പതിനായിരം രൂപ നൽകണമെന്നു തന്നെയാണ് സർക്കാർ നിലപാട്. എന്നിട്ടും സാമൂഹ്യസുരക്ഷാ പെൻഷൻവിഭാഗത്തിൽ ഉൾപ്പെടെ കർഷകരെ അവഗണിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നു. കർഷകർ അസംഘടിതരായതു കൊണ്ടു മാത്രമാണു പെൻഷൻ പോലും മുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോണ്സണ് വേങ്ങത്തടം
കർഷകപെൻഷൻ മുടങ്ങിയിട്ട് നാലു മാസം; ഉറപ്പു പറയാതെ സർക്കാർ
01:28 AM Aug 20, 2019 | Deepika.com