തൃശൂർ: കേരളത്തിൽ ക്വാറി പ്രവർത്തനങ്ങൾക്കു വിലക്കേർപ്പെടുത്തിയതോടെ അന്യസംസ്ഥാനങ്ങളിൽനിന്ന് നിർമാണ വസ്തുക്കൾ എത്തിച്ച് പണികൾ നടത്താമെന്നു കരുതിയാലും ക്വാറി മാഫിയ വിടില്ല. പോലീസിനെ ഉപയോഗിച്ച് ഇത്തരം സാധനങ്ങൾ കടത്തുന്നതു തടയും. ക്വാറി മാഫിയയുടെ പണക്കിഴിയുടെ കനത്തിനനുസരിച്ച് പോലീസും നിൽക്കുന്നതോടെ അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു കൊണ്ടുവരുന്ന പാറപ്പൊടിയടക്കമുള്ള സാധന സാമഗ്രികൾക്കു വിലക്കേർപ്പെടുത്തിയിരിക്കയാണ്. അഥവാ ആരെങ്കിലും കൊണ്ടുവന്നാൽ അതു വഴിയിൽ തടയുക മാത്രമല്ല വൻ തുക പിഴ ഈടാക്കുകയും ചെയ്യും.
മണൽവാരൽ നിർത്തിയതോടെയാണ് തമിഴ്നാട്ടിൽനിന്ന് കുറഞ്ഞ ചെലവിൽ കേരളത്തിലേക്കു പാറപ്പൊടി കൊണ്ടുവരാൻ തുടങ്ങിയത്. എന്നാൽ ക്വാറി മാഫിയകൾ പോലീസിനെ ഉപയോഗിച്ച് ഇതു തടഞ്ഞു. ടോറസ് ലോറികളിൽ കൊണ്ടുവരുന്ന പാറപ്പൊടിക്കു ഭാരം കൂടുതലാണെന്നു പറഞ്ഞാണ് ആദ്യം തടഞ്ഞത്. പിന്നീട് പാറപ്പൊടിയുമായി വരുന്ന ലോറികൾക്കു വൻതുക പിഴ ഇൗടാക്കിയതോടെ ഇവരും പിൻമാറി.
ക്വാറികളിൽ ഉത്പാദിപ്പിക്കുന്ന പാറപ്പൊടി വൻതുകയ്ക്കാണ് കേരളത്തിലെ ക്വാറിയുടമകൾ നൽകിയിരുന്നത്. തമിഴ്നാട്ടിൽനിന്ന് ഇതിലും വില കുറച്ചാണ് പാറപ്പൊടി എത്തിച്ചിരുന്നത്. ഇതു തിരിച്ചടിയായതോടെയാണ് പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കൈയിലെടുത്തു ലോറികൾ തടഞ്ഞു പിഴയീടാക്കാൻ തുടങ്ങിയത്. പാറപ്പൊടിയുമായി വരുന്ന ലോറികൾക്ക് 25,000 രൂപയിലധികമായിരുന്നു പിഴയീടാക്കിയിരുന്നത്. ഇതു നൽകാൻ സാധിക്കാതെ വന്നതോടെ ലോറികളിൽ പാറപ്പൊടി കൊണ്ടുവരുന്നതു നിർത്തി.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ക്വാറികളുടെ പ്രവർത്തനം നിർത്തിയതോടെ നിർമാണമേഖല പൂർണമായും സ്തംഭിച്ചു. പാറപ്പൊടിയടക്കം കിട്ടാതായി. നദികളിലും ഡാമുകളിലുമൊക്കെ ആവശ്യത്തിലധികം മണൽ നിറഞ്ഞതോടെ മഴ വന്നാൽ പെട്ടെന്നു നിറയുന്ന സാഹചര്യമാണ്. എന്നാലും മണൽ വാരില്ലെന്ന നിലപാടെടുക്കുന്നതോടെ നിർമാണ മേഖല പൂർണമായും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരുടെ നിർമാണ പ്രവർത്തനങ്ങളും മുടങ്ങി. പാറപ്പൊടിയില്ലാത്തതിനാൽ സിമന്റ് ഇഷ്ടികനിർമാണവും നിലച്ചു. ഇത്തരം കന്പനികളിൽ ജോലി ചെയ്തുവന്നിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം തൊഴിലില്ലാതായി. പലരും വീടുകളിലേക്കു മടങ്ങി. നിർമാണ മേഖലയുമായി ബന്ധപ്പെട്ട കന്പി, സിമന്റ്, ഇഷ്ടിക വ്യാപാര മേഖലകളിലും മാന്ദ്യം ബാധിച്ചിരിക്കയാണിപ്പോൾ.
തമിഴ്നാട്ടിൽനിന്നുള്ള പാറപ്പൊടിക്കും വിലക്ക്; നിർമാണ മേഖല പൂർണമായി സ്തംഭിച്ചു
01:28 AM Aug 20, 2019 | Deepika.com