കോട്ടയം: നവജാത ശിശു പരിചരണത്തിൽ അത്യപൂർവ നേട്ടവുമായി തെള്ളകം കാരിത്താസ് ആശുപത്രി. 1.8 ഗ്രാം ഹീമോഗ്ലോബിൻ മാത്രമായി അതീവ ഗുരുതരാവസ്ഥയിൽ മാസം തികയാതെ ജനിച്ച നവജാത ശിശുവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നിരിക്കുകയാണു കാരിത്താസ് ആശുപത്രി. ഫിറ്റോ - മറ്റേർണൽ ഹെമറേജ് എന്ന അതിസങ്കീർണമായ രോഗാവസ്ഥമൂലം മാസം തികയാതെ ജനിച്ചു മരണത്തെ മുഖാമുഖം ദർശിച്ച പത്തനംതിട്ട സ്വദേശികളായ ബാബു-ബീര ദന്പതികളുടെ കടിഞ്ഞൂൽ പുത്രി ഏയ്ഞ്ചലിനെയാണ് കാരിത്താസ് ആശുപത്രിയിലെ ചികിത്സ ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയത്.
ഗർഭസ്ഥശിശുവിന് അനക്കക്കുറവുണ്ടെന്ന കാരണത്താലാണ് ദന്പതികൾ കാരിത്താസ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയത്. വിദഗ്ധ പരിശോധനയിൽ ഗർഭസ്ഥ ശിശുവിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ഗൈനക്കോളജിസ്റ്റ് അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. അപ്പോൾ 1.8 ഗ്രാം ഹീമോഗ്ലോബിൻ മാത്രമാണ് നവജാത ശിശുവിന്റെ രക്തത്തിലുണ്ടായിരുന്നത്.
മരണം മുന്നിൽകണ്ടുനിന്ന ഈ കുഞ്ഞുമാലാഖയെ കാരിത്താസിലെ നിയോനേറ്റൽ വിഭാഗം മേധാവി ഡോ. സാജൻ തോമസ്, ഗൈനക്കോളജിസ്റ്റ് ഡോ. ഡി. റെജി, ഡോ. ദീപ സാജൻ, ഡോ. ആൻ ജോസഫ്, ഡോ. ബ്ലെസി വർഗീസ് എന്നിവരോടൊപ്പം നഴ്സിംഗ് ടീമും ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ടീമും നടത്തിയ അക്ഷീണ പരിശ്രമത്തിലൂടെയാണ് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്.
രണ്ട് ഗ്രാമിൽ താഴെ ഹീമോഗ്ലോബിനുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ ജീവിച്ചിരിക്കുന്നതുതന്നെ ലോകത്തിൽ വളരെ വിരളമാണെന്നിരിക്കെ കാരിത്താസ് നിയോനേറ്റൽ വിഭാഗത്തിന് ഇതു ചരിത്രനേട്ടമാണ്. ഡിസ്ചാർജ് ചെയ്യപ്പെട്ട അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
നവജാത ശിശുപരിചരണം;അത്യപൂർവ നേട്ടവുമായി കാരിത്താസ് ആശുപത്രി
01:28 AM Aug 20, 2019 | Deepika.com