കാസര്‍ഗോഡ്: മഞ്ചേശ്വരം അഞ്ചര കടപ്പുറത്ത് അനധികൃത മണല്‍ കടത്തിനെതിരായി നടന്ന ജനകീയ പ്രതിരോധത്തിനു പിന്നാലെ വ്യാപകമായ സംഘര്ഷമഴിച്ചുവിടാന് നീക്കം. മഞ്ചേശ്വരം ബീച്ചിൽ മംഗളൂരു രൂപതയ്ക്കു കീഴിലുള്ള കാരുണ്യമാത പള്ളിക്കു നേരേ ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ അജ്ഞാതര്‍ കല്ലെറിഞ്ഞു.
ഹെല്‍മെറ്റ് ധരിച്ചെത്തിയ സംഘം കല്ലെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മണല്കടത്തിനെതിരായി മാധ്യമങ്ങളോടു പ്രതികരിച്ച വീട്ടമ്മയ്ക്കുനേരേ പട്ടാപ്പകല്‍ വീടുകയറി ആക്രമണം നടന്നിരുന്നു. സാരമായി പരിക്കേറ്റ ഒറ്റക്കൈയിലെ ഫെലിക്സ് ഡിസൂസയുടെ ഭാര്യ റീത്ത (55) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ മൂന്നോടെ ഷാള്കൊണ്ടു മുഖം മറച്ചും ഹെല്‍മെറ്റ് ധരിച്ചും ആളുകള്‍ ബൈക്കില്‍ പള്ളിക്കു മുന്നിലെത്തുന്നതും ഒരാള്‍ കല്ലുകളുമായി പള്ളിവളപ്പില്‍ പ്രവേശിച്ചു കല്ലെറിയുന്നതുമായ ദൃശ്യങ്ങളാണു പള്ളിയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുള്ളത്. കൃത്യം നടത്തുമ്പോഴും ഹെല്‍മെറ്റുകള്‍ ഊരിയിരുന്നില്ല. പുറത്തു കൂടുതല്‍ ആളുകള്‍ നില്‍ക്കുന്നതിന്റെ സൂചനകളുമുണ്ട്. ഇതില്‍ ഒരാളുടെ കൈയില്‍ വടിവാള്‍ ഉള്ളതായും കാണുന്നുണ്ട്.
പുലര്‍ച്ചെ പള്ളിയിലെത്തിയപ്പോഴാണു മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നതായി കണ്ടതെന്നു വികാരി ഫാ. വിന്‍സന്റ് വിനോദ് സല്‍ദാന പറഞ്ഞു. സംഭവമറിഞ്ഞതോടെ നൂറുകണക്കിനു വിശ്വാസികള്‍ പള്ളിയിലെത്തി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സമീപവാസികളായ അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി റീത്തയ്ക്കു നേരേ ആക്രമണം അഴിച്ചുവിട്ടത്. അകത്തുകയറിയ രണ്ടു പേര് റീത്തയെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച ഫെലിക്സിനും മര്‍ദനമേറ്റു. ഇവരുടെ നാലു പല്ലുകള്‍ തകര്‍ന്നു. കല്ലും ഇന്റര്‍ലോക്ക് കട്ടകളും കൊണ്ടുള്ള ഇടിയേറ്റ് റീത്തയുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റു. ചെറുത്തുനില്പിനിടയില് രണ്ടു പേരും ചേര്‍ന്ന് അക്രമികളെ പുറത്താക്കി വാതിലടച്ചപ്പോള്‍ പുറത്തുനിന്നു വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. കുമ്പള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റീത്തയെ പിന്നീട് മംഗളൂരുവിലേക്കു മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചര കടപ്പുറത്തെ നൗഫല്‍ എന്ന മുഹമ്മദ് ഇസ്മയിലി(21)നെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാലാളുകളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
അഞ്ചര കടപ്പുറം മുതല്‍ ചര്‍ച്ച് ബീച്ച് വരെയുള്ള ഭാഗത്തു നാളുകളായി നടക്കുന്ന അനധികൃത മണലെടുപ്പിനെതിരേ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ ജനകീയ പ്രതിരോധം തീര്‍ത്തിരുന്നു. ജനങ്ങള്‍ സംഘടിച്ച് ഒരു മണല്‍ ലോറി പിടിച്ചെടുത്തത് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ഒരു സ്ത്രീയെ മണല്‍ലോറി ഇടിക്കാന്‍ ശ്രമിക്കുകയും ഒരു വീടിന്റെ ഗേറ്റ് ഇടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവവുമുണ്ടായിരുന്നു. പ്രദേശത്തു പോലീസ് മണല്‍മാഫിയയുമായി ഒത്തുകളി നടത്തുന്നതായ ആരോപണവും ഉയര്‍ന്നിരുന്നു.
രാത്രിയും പകലുമെന്നില്ലാതെ നടക്കുന്ന അനധികൃത മണല്‍ഖനനം പ്രദേശത്തിന്റെ പരിസ്ഥിതിയെതന്നെ പാടേ മാറ്റിമറിക്കുന്ന നിലയിലായപ്പോഴാണു പ്രദേശവാസികള്‍ ജനകീയ പ്രതിരോധവുമായി രംഗത്തുവന്നതെന്നു ഫാ. വിന്‍സന്റ് പറഞ്ഞു. ജനകീയ സമരത്തിന് ഇടവകാംഗങ്ങളുടെ പിന്തുണയും സജീവ പങ്കാളിത്തവുമുണ്ടായിരുന്നു. ഇതാണ് മണല്‍മാഫിയയെ പള്ളിക്കെതിരായി തിരിയാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു.
അനധികൃത മണല്‍ കടത്തിനെതിരായി ജില്ലാ കളക്ടര്‍ക്കു പരാതി നല്കിയ സംഘത്തില്‍ മംഗളൂരു കോടതിയില്‍ ശിരസ്തദാറായി വിരമിച്ച ഫെലിക്സ് ഡിസൂസയും ഉള്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചിരുന്നതു റീത്തയായിരുന്നു. ഇതിന്റെ പ്രതികാരമാകാം വീടാക്രമണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്.
മഞ്ചേശ്വരത്തു കത്തോലിക്ക ദേവാലയത്തിനു നേരേ ആക്രമണം
01:07 AM Aug 20, 2019 | Deepika.com