തൃശൂർ: ചെവികളെ അലോസരപ്പെടുത്തി മൂളിപ്പാട്ടുമായി കറങ്ങിനടന്ന് ഇടയ്ക്കൊരു കുത്തും തന്ന് കടന്നുപോകുന്നവർ മാത്രമല്ല കൊതുകുകൾ. മനുഷ്യരാശിയുടെ അന്തകരെന്ന വിളിപ്പേരിൽ കാര്യമുണ്ട്, കഴമ്പുണ്ട്. ലോകചരിത്രത്തിൽ ഏറ്റവുമധികം മനുഷ്യരെ കൊന്നൊടുക്കിയ ജീവി ഇത്തിരിപ്പോന്ന കൊതുകുകളാണ്. പകർച്ചവ്യാധികൾ പരത്തുന്നതിൽ ലോകത്തു കൊതുകു കഴിഞ്ഞേ മറ്റൊരു ജീവിയുള്ളൂ.
മനുഷ്യരക്തം
മുട്ടയിടാൻ വേണ്ട പോഷണത്തിനായാണ് പെണ്കൊതുകുകൾ മനുഷ്യരക്തം കുടിക്കുന്നത്. രക്തം കിട്ടിയാൽ മുട്ടയിടാനായി അവ തയാറെടുക്കും. ഒരു പെണ്‍കൊതുക് അതിന്റെ ആയുസിൽ മുന്നൂറോളം മുട്ടകളാണ് ഇടുക. ആണ്‍കൊതുകുകൾ മനുഷ്യരെയോ മറ്റു ജീവജാലങ്ങളെയോ കടിക്കാറില്ല. ഇലച്ചാറുകളാണ് ഇവയുടെ ഭക്ഷണം. ആണ്‍കൊതുകുകളുടെ ആയുസ് പരമാവധി പത്തു ദിവസമാണ്. പെണ്കൊതുകുകൾ അറുപതു ദിവസം വരെ ജീവിക്കും.
കൊലയാളി
വർഷം തോറും 30 മുതൽ 50 കോടി വരെ ആളുകൾക്കു കൊതുക് പരത്തുന്ന വിവിധ പകർച്ചവ്യാധികൾ പിടിപെടുന്നതായാണ് കണക്ക്. കൊതുകു വരുത്തുന്ന രോഗങ്ങൾ മൂലം വർഷംതോറും മരണമടയുന്ന കുട്ടികൾ 10 മുതൽ 30 ലക്ഷം വരെയാണെന്നും കണക്കുകൾ പറയുന്നു. തന്നെക്കാളും വലിപ്പമുള്ള ജീവികളെ മെരുക്കിയെടുക്കുന്ന മനുഷ്യന് ഇന്നും നിയന്ത്രിക്കാനാകാത്ത ജീവിയാണ് കൊതുകുകൾ.
കൊതുക് പരത്തുന്ന പകർച്ചവ്യാധികൾമൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ സവിശേഷ കാലാവസ്ഥ കൊതുകുകൾക്കു വളരാൻ അനുയോജ്യവുമാണ്. മനുഷ്യനു മുൻപേ ഭൂമിയിൽ പിറന്നവരാണിവർ. ഏഴു കോടി വർഷം പഴക്കമുള്ള കൊതുകിനു സമാനമായ ഫോസിലുകൾ ശാസ്ത്രജ്ഞർ കാനഡയിൽ കണ്ടെത്തിയിരുന്നു. അതായതു ദിനോസറുകൾക്കു മുമ്പേ കൊതുകുകൾ ഭൂമിയിലുണ്ടായിരുന്നത്രേ! മഞ്ഞുമൂടിയ അന്റാർട്ടിക്കയിലൊഴികെ ഭൂമിയിൽ എല്ലായിടത്തും കൊതുകുകളെ കാണാൻ കഴിയും.
മലേറിയ പരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകുകളിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്നു കണ്ടെത്തിയത് ഇന്ത്യയിൽ ജോലിനോക്കിയിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസാണ്. 1897 ഓഗസ്റ്റ് 20 നായിരുന്നു അദ്ദേഹത്തിന്റെ ഈ സുപ്രധാന കണ്ടെത്തൽ. അതിന്റെ ഓർമയ്ക്കായാണ് ഓഗസ്റ്റ് 20 കൊതുകുവിരുദ്ധ ദിനമായി ആചരിച്ചുവരുന്നത്. വൈദ്യശാസ്ത്രത്തിനുള്ള 1902ലെ നൊബേൽ സമ്മാനവും സർ റൊണാൾഡ് റോസിനു ലഭിച്ചു.
ശാസ്ത്രരംഗത്ത് ഒട്ടേറെ മുന്നേറിയിട്ടും രോഗങ്ങളുമായി മനുഷ്യനുചുറ്റും കറങ്ങിനടക്കുകയാണു കൊതുകുകൾ. ഇവയെ ഇല്ലാതാക്കാൻ ശാസ്ത്രത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കൊതുകു നിയന്ത്രണം മാത്രമാണ് നമ്മുടെ മുന്നിലെ ഏക പോംവഴി.
3500 ഇനം
നാൽപ്പതിലേറെ ജനുസുകളിലായി 3500ലേറെ ഇനം കൊതുകുകൾ ഭൂമിയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അനോഫിലിസ്, ക്യൂലക്സ്, ഈഡിസ്, മാൻസോണി എന്നീ ജനുസിൽപ്പെട്ടവയാണ് ഏറ്റവും അപകടകാരികൾ. ഇത്തരം കൊതുകുകൾ ആകെയുള്ളതിന്റെ പത്തു ശതമാനമേ വരൂ. ഈഡിസ് ഇനത്തിൽപെട്ട ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പത്തുവർഷം മുന്‍പ് കേരളത്തെയാകെ ബുദ്ധിമുട്ടിച്ച അസുഖമാണ് ചിക്കൻഗുനിയ. ഈഡിസ് വർഗത്തിൽപ്പെട്ട കൊതുകുകളാണ് ചിക്കൻഗുനിയയ്ക്കും കാരണം.
കൊതുക് പരത്തുന്ന രോഗങ്ങളിൽ ഏഷ്യയിൽ മാത്രം കണ്ടുവരുന്ന ഒരു മാരകരോഗമാണ് ജപ്പാൻ ജ്വരം. ക്യൂലെക്സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. മലേറിയ പരത്തുന്നതും കൊതുകാണ്. പെണ്കൊതുകുകൾ മാത്രമേ മനുഷ്യരെ കടിക്കൂ. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുന്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്നു രോഗമുണ്ടാക്കുകയും ചെയ്യുന്നു. ഒന്നു മുതൽ മൂന്നാഴ്ച വരെ ഈ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർഗ്രന്ഥിയിൽ ഉണ്ടാകും.
ഇന്ന് കൊതുകുവിരുദ്ധ ദിനം; ശല്യക്കാർ മാത്രമല്ല അന്തകർ ഇവർ!
01:07 AM Aug 20, 2019 | Deepika.com