കോട്ടയം: പാർട്ടിവിരുദ്ധ നടപടികൾ സ്വീകരിച്ച പി.ജെ. ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം എന്നിവർക്കു കേരള കോണ്ഗ്രസ്- എം കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നു ജോസ് കെ. മാണി എംപി.
ഇന്നലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലാണു തീരുമാനം. ഉന്നതാധികാര സമിതി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ, പോഷകസംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികളും ഉൾപ്പടെയുള്ള 21 സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെ പി.ജെ. ജോസഫ് വിഭാഗം പുറത്താക്കിയ നടപടി പാർട്ടിവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നു ജോസ് കെ. മാണി പറഞ്ഞു.
കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിനൊപ്പം തുടർനടപടികൾ സ്വീകരിക്കുന്നതിനും സംഘടനാവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്ന മറ്റുള്ളവരെക്കുറിച്ച് ഉയർന്ന പരാതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിനുമായി അച്ചടക്കസമിതിക്കും രൂപം നൽകി. പി.കെ. സജീവ് ചെയർമാനായ അച്ചടക്ക സമിതിയിൽ പി.ടി. ജോസ്, കെ.ഐ. ആന്റണി എന്നിവർ അംഗങ്ങളായിരിക്കും.
കർഷക രാഷ്ട്രീയവും അധ്വാനവർഗത്തിനായുള്ള പോരാട്ടവും കൂടുതൽ കരുത്തോടെ പാർട്ടി മുന്നോട്ടുകൊണ്ടുപോകും. രാഷ്ട്രീയവും സംഘടനാപരവുമായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനു കർമപദ്ധതികൾ ആവിഷ്കരിക്കുന്നതിനായി അടുത്തമാസം ആറിനു മുന്പു സംസ്ഥാന ഏകദിനക്യാന്പ് നടത്തും. പാർട്ടി ഭരണഘടന അനുശാസിക്കുന്നവിധം തികച്ചും ജനാധിപത്യപരമായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിയെ അംഗീകരിച്ചു പാർട്ടിക്ക് കരുത്തുപകരേണ്ട പി.ജെ. ജോസഫ് കേരള കോണ്ഗ്രസിനെ തകർക്കാനായി മറ്റാരുടേയോ അച്ചാരം വാങ്ങിയിട്ടാണു പ്രവർത്തിക്കുന്നതെന്നും ഇത്തരം നീക്കങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. പി.ജെ. ജോസഫിന്റെ നടപടി പാർട്ടി ഭരണഘടനയുടെ സന്പൂർണലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്. കോട്ടയത്ത് തന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിൽ 57 അംഗങ്ങൾ പങ്കെടുത്തതായും ഏഴ് പേർ അവധി അപേക്ഷ നൽകിയിരുന്നതായും ജോസ് കെ. മാണി പറഞ്ഞു.
പി.ജെ. ജോസഫിനും ജോയി ഏബ്രഹാമിനും കാരണം കാണിക്കൽ നോട്ടീസ് നൽകും: ജോസ് കെ. മാണി
12:46 AM Aug 20, 2019 | Deepika.com