കോട്ടയം: സംസ്ഥാനത്തെ ബാധിച്ച മഹാപ്രളയത്തെ നേരിടാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായധനം അപര്യാപ്തമാണെന്ന് കേരള കോണ്ഗ്രസ്- എം. ആവർത്തിക്കപ്പെട്ട പ്രളയത്തിലൂടെ എല്ലാം നഷ്ടപ്പെട്ട കർഷകർക്ക് ബിപിഎൽ ലിസ്റ്റിൽപ്പെട്ടവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു പാർട്ടി നേതാവ് ജോസ് കെ. മാണി എംപി പറഞ്ഞു.
കേരളത്തിലെ പ്രളയ ദുരന്തബാധിത പ്രദേശങ്ങൾ അടിയന്തരമായി കേന്ദ്രസംഘം സന്ദർശിച്ചു നഷ്ടങ്ങളുടെ കണക്കെടുത്ത് വളരെ വേഗത്തിൽ കേന്ദ്രസഹായം പ്രഖ്യാപിക്കണം. കേന്ദ്രസഹായത്തിന്റെ കാര്യത്തിൽ കേരളത്തോട് പക്ഷപാതപരമായാണു കേന്ദ്രസർക്കാർ പെരുമാറുന്നത്. ഈ ദുരന്തത്തിൽ സന്പൂർണമായി തകർന്ന കാർഷിക മേഖലയെ ഉൾപ്പടെ സംരക്ഷിക്കാൻ കൂടുതൽ കേന്ദ്രവിഹിതം ഉടൻ അനുവദിക്കണം.
ഇത്തവണത്തെ ദുരന്തത്തിന്റെ ഏറ്റവും വലിയ ഭീകരത പുനർനിർമിക്കാൻ കഴിയാത്തവണ്ണം വീടുകളുടെ തകർച്ചയും സ്ഥലങ്ങളുടെ ഘടനയിൽ ഉണ്ടായ മാറ്റവുമാണ്. പുനരധിവാസപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ വീടുകൾ നഷ്ടപ്പെട്ടവർക്ക് താമസിക്കുന്നതിനുള്ള പ്രതിമാസ വാടക നൽകാൻ സംസ്ഥാന സർക്കാർ തയാറാകണം. ഇക്കാര്യത്തിൽ ദാരിദ്ര്യരേഖ മാനദണ്ഡങ്ങൾ ബാധകമാകരുത്. സമാനതകളില്ലാത്ത കാർഷിക ദുരന്തമാണു കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായധനം അപര്യാപ്തം: കേരള കോണ്ഗ്രസ്- എം
12:46 AM Aug 20, 2019 | Deepika.com