നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളം വഴി ദുബായിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 24,37,000 രൂപ മൂല്യമുള്ള വിദേശ കറൻസികളുമായി കാസർഗോഡ് സ്വദേശി പിടിയിലായി. കാസർഗോഡ് കൊളവയൽ സ്വദേശി ബീരാൻ കുഞ്ഞിനെയാണ് സുരക്ഷാ വിഭാഗം അറസ്റ്റു ചെയ്തത്.
എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ ഇയാളുടെ പക്കൽനിന്ന് അമേരിക്കൻ ഡോളർ, സൗദി റിയാൽ, യുഎഇ ദിർഹം എന്നിവയാണ് കണ്ടെടുത്തത്. ട്രോളി ബാഗിന്റെ ഹാൻഡിലിനകത്താണ് വിദേശ കറൻസികൾ ഒളിപ്പിച്ചിരുന്നത്. വിദേശത്ത് ജോലിയോ ബിസിനസോ ഇല്ലാത്ത പ്രതി സ്ഥിരമായി വിദേശയാത്ര നടത്തുന്നതായി പാസ്പോർട്ട് രേഖകളിൽ നിന്നു വ്യക്തമായതിനെ തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വിദേശ കറൻസി കണ്ടെത്തിയത്.
മുൻപ് ഇയാൾ ദുബായിൽ ഹോട്ടൽ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. പിന്നീട് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇതിനു ശേഷം ഇവിടെ നിന്നു റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങി ഗൾഫിലേക്ക് കൊണ്ടു പോകുകയും തിരികെ വരുമ്പോൾ പെർഫ്യൂമുകൾ കൊണ്ടുവന്ന് ഇവിടെ കച്ചവടം ചെയ്യുകയുമായിരുന്നെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. ഇപ്പോൾ സ്വർണത്തിന് വില കൂടിയ സാഹചര്യത്തിൽ സ്വർണം വാങ്ങി കേരളത്തിലേക്ക് കടത്താമെന്ന ഉദ്ദേശത്തിലാണ് വിദേശ കറൻസി കൊണ്ടു പോകാൻ ശ്രമിച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണിയാകാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇതു സംബന്ധിച്ച് ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
നെടുന്പാശേരിയിൽ 24 ലക്ഷത്തിന്റെ വിദേശകറൻസി പിടികൂടി
12:21 AM Aug 20, 2019 | Deepika.com