തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ സംബന്ധിച്ചുള്ള ജനഹിതമറിയാൻ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം പാർട്ടി മന്ത്രിമാരുടെ പ്രകടനവും ഗൗരവമായി പരിശോധിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കൾ. പല മന്ത്രിമാരുടെയും പ്രകടനം ശരാശരിക്കും താഴെയാണെന്നും വിലയിരുത്തലുണ്ടായി.
ഇടതുസർക്കാർ അധികാരത്തിൽ വരുന്ന സന്ദർഭങ്ങളിലെല്ലാം മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പാർട്ടി വിശദമായി ചർച്ച ചെയ്യുകയും സംഘടനാപരമായി പരിശോധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇങ്ങനെയൊരു പരിശോധന ഇപ്പോൾ നടക്കുന്നില്ലെന്നും മന്ത്രി കെ.ടി. ജലീലിനു വലതുപക്ഷ സമീപനമാണെന്നും സെക്രട്ടറിയേറ്റിൽ വിമർശനമുണ്ടായി.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ ഇന്നലെ നടന്ന ചർച്ചയിലാണു മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കെതിരേ വിമർശനമുണ്ടായത്.
തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും നേതാക്കളും നടത്തിവരുന്ന ഗൃഹസന്ദർശനം ഗുണകരമാണ്. എന്നാൽ, സംസ്ഥാന തലം മുതൽ ബ്രാഞ്ച് വരെ പാർട്ടിയെ നയിക്കുന്ന നേതാക്കളിൽ കടന്നുവന്നിട്ടുള്ള അഹങ്കാരവും ധാർഷ്ട്യവും ജനങ്ങളിൽ നിന്നു പാർട്ടിയെ സാരമായി അകറ്റിയിട്ടുണ്ട്. നേതാക്കളുടെ ഈ മനോഭാവം മാറ്റാതെ സാധാരണ പാർട്ടി അംഗങ്ങളെ പഴിക്കുന്നതുകൊണ്ടു കാര്യമായ ഒരു ഗുണവും ലഭിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷം നേതാക്കളും പറഞ്ഞു.
ശബരിമല വിഷയത്തിൽ പാർട്ടിക്കൊപ്പമുണ്ടായിരുന്ന വലിയൊരു ഭാഗം വിശ്വാസികൾ തെരഞ്ഞെടുപ്പിൽ ബിജെപിക്കും യുഡിഎഫിനും വോട്ടു ചെയ്തു. ആക്റ്റിവിസ്റ്റുകളെന്നു പറയുന്ന രണ്ടു സ്ത്രീകളെ സന്നിധാനത്തു പ്രവേശിപ്പിച്ചത് ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാണെങ്കിലും അതിനു വലിയ വില നൽകേണ്ടിവന്നതു പാർട്ടിക്കാണ്. ഇതിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനുമുണ്ട്.
ചില മന്ത്രിമാർ വിവാദങ്ങൾ സ്വയം വരുത്തിവയ്ക്കുകയാണ്. ബന്ധുനിയമന കേസിന്റെ പേരിൽ ഉണ്ടായ പ്രതിസന്ധി തീരുന്നതിനിടെ മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ടുയർന്ന നിയമന വിവാദം പാർട്ടിക്കും സർക്കാരിനും വലിയ ക്ഷീണമുണ്ടാക്കി. മന്ത്രിയുടെ പ്രതികരണങ്ങൾ മിക്കതും കൂടുതൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇടയായെന്നും നേതാക്കൾ പറഞ്ഞു.
പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി കെ.കെ.ശൈലജയുടെ പ്രവർത്തനത്തിനു വലിയ പ്രശംസ സെക്രട്ടേറിയറ്റിൽ ലഭിച്ചു. നിപ വൈറസ് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയപ്പോൾ സധൈര്യം പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകിയ മന്ത്രി ശൈലജ മറ്റു മന്ത്രിമാർക്കു മാതൃകയാണെന്നും നേതാക്കൾ പറഞ്ഞു.
പാർട്ടി നേതാക്കളുടെ ഗൃഹസന്ദർശനത്തിൽ ജനങ്ങൾ ചൂണ്ടിക്കാണിച്ച തെറ്റുകൾ ഗൗരവപൂർവം പാർട്ടി പരിശോധിക്കണം. തെറ്റു സംഭവിച്ചെങ്കിൽ അതു തിരുത്താൻ വൈകരുത്. കോൽക്കത്തയിൽ ചേർന്ന പ്രത്യേക പാർട്ടി പ്ലീനത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇനിയും പാർട്ടിക്കു സാധിച്ചിട്ടില്ല. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്പു പ്ലീനത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കണം. ഇല്ലെങ്കിൽ വലിയ സംഘടനാ പ്രതിസന്ധിയും തെരഞ്ഞെടുപ്പിൽ പരാജയവും സംഭവിക്കുമെന്നും നേതാക്കൾ പറഞ്ഞു.
പാർട്ടി ജില്ലാ കമ്മിറ്റികൾ അറിയാതെ നിയമനങ്ങൾ നടക്കുന്നുവെന്ന പരാതിയുണ്ട്. മന്ത്രി കെ.ടി. ജലീലിന്റെ വകുപ്പുമായി ബന്ധപ്പെട്ടാണു കൂടുതൽ പരാതികൾ ഉള്ളതെന്നും അതിൽ പലതും ശരിയാണെന്നുള്ള കാര്യം പാർട്ടി നേതൃത്വം തന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നും യോഗത്തിൽ വിമർശനമുണ്ടായി.
ഇന്നും സെക്രട്ടേറിയറ്റ് യോഗം ചേരും. നാളെയും മറ്റെന്നാളും സംസ്ഥാന സമിതിയും നടക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയും യോഗങ്ങളിൽ പങ്കെടുക്കും.
എം.പ്രേംകുമാർ
മന്ത്രിമാരുടെ പ്രകടനം ശരാശരിയിലും താഴെയെന്നു സിപിഎം സെക്രട്ടേറിയറ്റ്
12:01 AM Aug 20, 2019 | Deepika.com