തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്കുപടിഞ്ഞാറൻ കാലവർഷം തീർത്തും ദുർബലമായതോടെ ജാഗ്രതാ മുന്നറിയിപ്പുകളും പിൻവലിച്ചു. സംസ്ഥാനത്ത് ഇന്നലെ ചില സ്ഥലങ്ങളിൽ ചെറിയതോതിൽ മഴ ലഭിച്ചു.
കാലവർഷം ആരംഭിച്ച് രണ്ടരമാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് ഒരു ശതമാനം മഴക്കുറവാണുള്ളത്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷക്കാലത്ത് ഇന്നലെ വരെ സംസ്ഥാനത്തു പെയ്തത് 163.39 സെന്റിമീറ്റർ മഴയാണ്. 164.76 സെന്റിമീറ്ററാണ് ഇക്കാലയളവിൽ പെയ്യേണ്ടത്. കാലവർഷം അവസാനിക്കാൻ ഒന്നരമാസം കൂടി ബാക്കി നിൽക്കുമ്പോൾ ആകെ ലഭിക്കേണ്ട 203.97 സെന്റിമീറ്റർ മഴയിൽ 40 സെന്റിമീറ്റർ കൂടിയാണ് ഇനി കിട്ടേണ്ടത്.
ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. 22 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. 21 ശതമാനം അധികമഴ ലഭിച്ച കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറച്ചു മഴ ലഭിച്ചത് ഇടുക്കിയിലാണ്. 21 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയപ്പെയ്ത്തുണ്ടായ വയനാട്ടിൽ 16 ശതമാനം മഴക്കുറവാണുള്ളത്. പത്തനംതിട്ടയിൽ 11 ശതമാനവും കൊല്ലത്ത് 10 ശതമാനവുമാണ് മഴക്കുറവ്.
ജൂണ്‍ മുതൽ ഇന്നലെ വരെ സംസ്ഥാനത്തു പെയ്ത മഴയുടെ കണക്ക്. ജില്ല-പെയ്ത മഴ(പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ സെന്റിമീറ്ററിൽ.
ആലപ്പുഴ-124(131.1).
കണ്ണൂർ-234.8(222.2).
എറണാകുളം-162.6(160.3)
ഇടുക്കി-162.6(205.4)
കാസർഗോഡ്-252.9(249.3)
കൊല്ലം-86.6(95.9)
കോട്ടയം-150.9(141.6)
കോഴിക്കോട്-259.1(213.9)
മലപ്പുറം-174.3(164.6)
പാലക്കാട്-151.4(124.4)
പത്തനംതിട്ട-110.7(123.7)
തിരുവനന്തപുരം-62.5(63.1)
തൃശൂർ-168.6(182.6)
വയനാട്-177.8(211.8)
വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയില്ല
12:54 AM Aug 19, 2019 | Deepika.com