തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ പോലീസിന്റെ കുറ്റകരമായ അനാസ്ഥ മറയ്ക്കാനുള്ള ശ്രമാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടെന്ന് ആരോപണം. കാറോടിച്ചിരുന്ന ശ്രീറാം മദ്യപിച്ചെന്നു കണ്ടെത്തുന്നതിനുള്ള രക്തപരിശോധന അടക്കം വൈകിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്നാണു പരാതി.
പ്രാഥമികാന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടെന്നു സിറാജ് പത്രത്തിന്റെ മാനേജ്മെന്റ് ആരോപിക്കുന്നു.
വാഹനാപകടമുണ്ടായാൽ അപകടത്തിൽപ്പെട്ടയാളിന്റെ ബന്ധുവിന്റെ മൊഴി ലഭിച്ച ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് ഒരു നിയമത്തിലും പറയുന്നില്ല. വാഹനാപകടമുണ്ടാകുമ്പോൾ പോലീസ് ആദ്യം തയാറാക്കേണ്ടതാണ് പ്രഥമ വിവര റിപ്പോർട്ട്. മരിച്ചയാളുമായി ബന്ധമുള്ളവരുടെ മൊഴി ലഭിക്കാൻ കാലതാമസം നേരിട്ടതാണ് എഫ്ഐആർ വൈകിയതെന്നും ഇതാണ് രക്തപരിശോധന വൈകാൻ ഇടയാക്കിയതെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനഃപൂർവം വരുത്തിവച്ച വീഴ്ച മറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നീതിക്കു നിരക്കാത്ത വിവരങ്ങൾ ഉൾപ്പെടുത്തുന്നതത്രേ.
കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു തന്നെ നീക്കാമെന്നു സർവീസ് ചട്ടങ്ങൾ പറയുന്പോൾ, ഇവിടെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ ഒരാൾക്കെതിരേ സസ്പെൻഷൻ മാത്രമാണു സർക്കാർ സ്വീകരിച്ചത്. മ്യൂസിയം എസ്ഐ ജയപ്രകാശാണ് സസ്പെൻഷനിലുള്ളത്. എന്നാൽ, മറ്റുള്ള ഉത്തരവാദികൾക്കെതിരേ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ടു കൃത്യസമയത്തു മൊഴി നൽകിയിട്ടുണ്ടെന്നും വാദിയുടെ ഭാഗം കേൾക്കാതെയാണ് ഇടക്കാല റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചതെന്നുമാണു സിറാജ് മാനേജ്മെന്റ് പ്രതിനിധി സെയ്ഫുദീൻ ഹാജി ആരോപിക്കുന്നത്. മൊഴിയിൽ വിശദമായി എല്ലാം പറഞ്ഞിട്ടുണ്ട്. രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്. പുലർച്ചെ നാലിനു തന്നെ മൊഴി നൽകിയിരുന്നു. എഫ്ഐആർ പൂരിപ്പിച്ച് പ്രിന്റൗട്ടെടുക്കുന്ന സമയമാണ് രാവിലെ 7.26. നാലിനു മൊഴി ലഭിച്ച ശേഷം പോലീസ് എന്തുകൊണ്ട് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താൻ നിർദേശിച്ചില്ലെന്നും അദ്ദേഹം ചോദിക്കുന്നു.
രക്ത പരിശോധന നടത്താത്തതിൽ ജനറൽ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിനു താൽപര്യം. എന്നാൽ, കേസ് നന്പർ അടക്കം നൽകാതിരുന്ന പോലീസ് നടപടിയിലെ വീഴ്ചകളെ കുറിച്ചു റിപ്പോർട്ടിൽ പറയുന്നില്ല. പോലീസിന്റെ ഗുരുതര വീഴ്ചകൾ മറച്ചു മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താൻ ശ്രമിക്കുന്ന സാധാരണ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രമം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വഴിയുണ്ടായതായൂം വ്യക്തമാകുന്നു.
കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ സംസ്ഥാന പോലീസ് മേധാവിയെ സിറ്റി ജില്ലാ പോലീസ് അധികൃതർ തെറ്റിദ്ധരിപ്പിച്ചിരുന്നു.
പ്രസ്ക്ലബ് ഭാരവാഹികൾ അടക്കമുള്ളവരോട് ഡിജിപി തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നു. എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്താനായിട്ടില്ല. എസ്ഐയുടെയും പോലീസുകാരുടെയും വീഴ്ചകൾ പോലും ചൂണ്ടിക്കാട്ടാനാകാത്ത ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ചൂണ്ടിക്കാട്ടുന്നതിൽ പരിമിതിയുണ്ടാകുമെന്ന വാദവും നിലനിൽക്കുന്നു. ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിലേക്കു ചിലർ ചേർന്നു മാറ്റിയപ്പോൾ രക്തത്തിലെ മദ്യത്തിന്റെ അംശമില്ലാതാക്കുന്ന മരുന്നുകൾ നൽകിയിരുന്നോ എന്നതു സംബന്ധിച്ച അന്വേഷണവും ഇതുവരെയുണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ച കേസ്: പോലീസിനെ രക്ഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്
12:32 AM Aug 19, 2019 | Deepika.com