കൽപ്പറ്റ: പ്രളയബാധിത പ്രദേശങ്ങളിലുള്ളവരെ പാർപ്പിക്കാൻ മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാന്പിൽ ഇന്നലെ നിറഞ്ഞതു കല്യാണ സത്കാരത്തിന്റെ കളിയും ചിരിയും. പ്രകൃതിദുരന്തം പ്രഭ കുറയ്ക്കുമെന്നു സംശയിച്ച റാബിയയുടെയും ഷാഫിയുടെയും വിവാഹ സത്കാരം സ്കൂൾ പിടിഎയും പൗരസമിതിയും ഉദാരമതികളും ചേർന്ന് ആഘോഷമാക്കി.
ചൂരൽമല ചാലന്പാടൻ പരേതനായ മൊയ്തീന്റെയും ജൂമൈലത്തിന്റെയും മകൾ റാബിയയുടെയും കോഴിക്കോട് പേരാന്പ്ര പള്ളിമുക്ക് നടത്തലക്കൽ ഷാഫിയുടെയും നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. സത്കാരം ഓഗസ്റ്റ് 18നു നിശ്ചയിച്ച് ഒരുക്കം നടത്തിവരുന്നതിനിടെയായിരുന്നു പ്രകൃതിദുരന്തം.
വെള്ളം ഇരന്പിക്കയറി റാബിയയുടെ വീട് വാസയോഗ്യമല്ലാതായി. വിവാഹവസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. കൈയിൽ കൊള്ളാവുന്നതുമായി ക്യാന്പിലെത്തി ദുഃഖിതരായി കഴിഞ്ഞ റാബിയെയയും ഉമ്മയെയും പിടിഎ അംഗങ്ങളാണു കൂടെനിന്ന് ആശ്വസിപ്പിച്ചത്.
വിവാഹസത്കാരത്തിനു സുമനസുകൾ കൈകോർത്തു. അഞ്ചു പവന്റെ ആഭരണവും ഭക്ഷണ സാധനങ്ങളും സംഭാവനയായി ലഭിച്ചു. ക്യാന്പിലുള്ളവരുടെ കൂട്ടായ്മയിൽ സ്കൂൾ മുറ്റത്തു കല്യാണപ്പന്തലൊരുങ്ങി. സത്കാരത്തിൽ സി.കെ. ശശീന്ദ്രൻ എംഎൽഎ, വയനാട് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, സബ്കളക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു. നൂറുകണക്കിനാളുകളുടെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് റാബിയ ഇന്നലെ ഭർതൃഗൃഹത്തിലേക്കു പോയത്.
ക്യാന്പിൽ കല്യാണ സത്കാരം ആഘോഷമാക്കി സ്കൂൾ പിടിഎ
12:32 AM Aug 19, 2019 | Deepika.com