എടക്കര: സർക്കാർ നാടിനൊപ്പമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. കവളപ്പാറയിലെ ദുരന്തഭൂമി സന്ദർശനം നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ദുരന്തസ്ഥലത്ത് സാധ്യമായതെല്ലാം ചെയ്യും. കവളപ്പാറ വാസയോഗ്യമല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവിടെയുള്ള കുടുംബങ്ങൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി അവരെ മാറ്റും. മുന്നൂറോളം വീടുകളാണ് പ്രളയത്തിൽ നശിച്ചത്. വീട് നശിച്ചവർക്ക് സ്ഥലം വാങ്ങി വീട് നിർമിക്കുന്നതിന് പത്തു ലക്ഷം രൂപ അനുവദിക്കും. മേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടറോട് സമഗ്രമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതനുസരിച്ചായിരിക്കും തുടർപ്രവർത്തനങ്ങൾ.
അവസാന മൃതദേഹവും കണ്ടെത്തുംവരെ തെരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം. എല്ലാവിധ പ്രവർത്തനങ്ങൾക്കും ജില്ലാ കളക്ടറും എംഎൽഎയും നേതൃത്വം നൽകുന്നുണ്ട്.
പ്രളയത്തിൽ തകർന്ന കൈപ്പിനി പാലവും, മറ്റ് പാലങ്ങളും അടിയന്തരമായി പുനർനിർമിക്കും. പ്രളയമുണ്ടായാൽ പോലും ബാധിക്കാത്ത രീതിയിലായിരിക്കും പുതിയ പാലങ്ങൾ നിർമിക്കുക. അന്തർസംസ്ഥാന പാതയായ നാടുകാണിചുരം പാടെ തകർന്നിരിക്കുകയാണ്. 2550 ടണ്ണിലധികം ഭാരമുള്ള പാറകളാണ് മണ്ണിടിച്ചിലിനെത്തുടർന്ന് പാതയിൽ വീണ് കിടക്കുന്നത്.
ഡൈനാമിറ്റ് ഉപയോഗിച്ച് ഈ പാറ പൊട്ടിച്ച് നീക്കാൻ സാധിക്കില്ല. ഇത് തികച്ചും ശാസ്ത്രീയമായ രിതിയിൽ നീക്കം ചെയ്യും. റോഡ് പുനർ നിർമിക്കാൻ നാലുമാസത്തിലേറെ സമയമെടുക്കുമെങ്കിലും ചുരംപാതയിൽ വനം വകുപ്പുമായി ചേർന്ന് താൽകാലിക സംവിധാനം ഏർപ്പെടുത്താൻ ശ്രമിക്കും.
ദുരന്തത്തെത്തുടർന്ന് നാടുകാണി-പരപ്പനങ്ങാടി പാതയുടെ കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കുണ്ടായ നഷ്ടം സർക്കാർ നികത്തും. കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തിൽ മരിച്ച കവളപ്പാറയിലെ സൈനികൻ സൂത്രത്തിൽ വിഷ്ണുവിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ഭൂദാനം സെന്റ് ജോർജ് പള്ളിയിലെ ദുരിതാശ്വാസ ക്യാന്പ്, മലവെള്ളപ്പാച്ചിലിൽ കൈപ്പിനി, അന്പിട്ടാംപൊട്ടി പാലങ്ങൾ, നാടുകാണിച്ചുരം എന്നിവടങ്ങൾ മന്ത്രി സന്ദർശിച്ചു. പി.വി. അൻവർ എംഎൽഎ, പി.കെ.സൈനബ, പൊതുമരാത്ത് വകുപ്പ് റോഡ്, പാലം വിഭാഗം ചീഫ് എൻജിനിയർമാർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.
സർക്കാർ നാടിനൊപ്പമെന്നു മന്ത്രി ജി. സുധാകരൻ
12:32 AM Aug 19, 2019 | Deepika.com