കൊച്ചി: റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 12 ദിവസം മാത്രം ശേഷിക്കെ നിയമനം കിട്ടാതെ ആയിരത്തിലേറെ ഉദ്യോഗാർഥികൾ. 2014ൽ പിഎസ്സി നടത്തിയ എൽഡി ടൈപ്പിസ്റ്റ് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കാണു മൂന്നു വർഷമായിട്ടും നിയമനം കിട്ടാതെ ഭാവി അനിശ്ചിതത്വത്തിലായത്. ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഈ മാസം 30ന് അവസാനിക്കും.
2014ൽ വന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിലെ എൽഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് 2016 ആണ് പിഎസ്സി പരീക്ഷ നടത്തിയത്. ഓഗസ്റ്റ് 31ന് 5,560 പേരുടെ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. എന്നാൽ, മൂന്നു വർഷമായിട്ടും ആയിരത്തിൽ താഴെ ഉദ്യോഗാർഥികൾക്കു മാത്രമാണു നിയമനം നൽകാനായത്. പലർക്കും പ്രായപരിധി കഴിഞ്ഞുപോയതിനാൽ ഇനിയൊരു പരീക്ഷയിൽ പങ്കെടുക്കാനും കഴിയില്ലെന്ന അവസ്ഥയിലാണ്.
സംസ്ഥാനത്താകമാനം വിവിധ വകുപ്പുകളിൽ നൂറുകണക്കിന് ഒഴിവുകളുണ്ടെന്നിരിക്കെ നിയമനം നടത്താതെ താത്കാലിക ജീവനക്കാരെ നിയോഗിക്കുകയാണ് ഓരോ ഡിപ്പാർട്ട്മെന്റുകളും ചെയ്തുവരുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഒഴിവുകളിൽ അർഹതപ്പെട്ടവർക്കു നിയമനം നൽകണമെന്ന ഭരണപരിഷ്കാര കമ്മീഷന്റെ നിർദേശം നടപ്പാക്കാൻ സർക്കാർ താൽപര്യം കാട്ടുന്നുമില്ല. ഇതിനിടെ, എൽഡി ടൈപ്പിസ്റ്റ് തസ്തികയിലേക്കു ജൂലൈ ആറിനു വീണ്ടും പരീക്ഷ നടത്തി നിയവിലെ റിങ്ക്ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണു സർക്കാരും പിഎസ്സിയും.
റാങ്ക്ലിസ്റ്റ് കാലാവധി തീരാൻ 12 ദിവസം; മൂന്നു വർഷമായിട്ടും നിയമനം കിട്ടാതെ ആയിരത്തിലേറെ ഉദ്യോഗാർഥികൾ
12:32 AM Aug 19, 2019 | Deepika.com