കൊച്ചി: വ്യവസായ വികസനത്തിനു തടസമായ ആയിരത്തോളം കാലഹരണപ്പെട്ട നിയമങ്ങള്‍ പിന്‍വലിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കാക്കനാട് ചിറ്റേത്തുകരയിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ 30-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെള്ളം, വൈദ്യുതി, റോഡ് യാത്രാസൗകര്യങ്ങള്‍ എന്നിവയുടെ കണക്ടിവിറ്റി വര്‍ധിപ്പിച്ച് വ്യവസായം വളരുകയും രാജ്യം വികസിക്കുകയും ചെയ്യും. 54 രാഷ്ട്രത്തലവന്മാരെ കേരളത്തിലേക്ക് ക്ഷണിച്ച് വ്യാപാര വ്യവസായങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വ്യവസായത്തോടൊപ്പം, കാര്‍ഷികം, അഗ്രോ മെഷീനറി ഉള്‍പ്പെടെയുള്ള വികസനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
വ്യവസായ വികസനത്തിന് ആവശ്യമായ ഭൂമിയുടെ അപര്യാപ്തതമൂലം ഷിപ്യാര്ഡ് പോലും വികസനമില്ലാതെ നീങ്ങുകയാണ്. പ്രത്യേക സാന്പത്തിക മേഖലയുടെ (സെസ്) വികസന സാധ്യത യ്ക്കായി കളമശേരിയിലെ എച്ച്എംടി വക സ്ഥലം പരിഗണിക്കപ്പെടാവുന്നതാണെന്നും മന്ത്രി സൂചിപ്പിച്ചു.
സെസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എംഎല്‍എ, നഗരസഭാ സ്ഥിരംസമിതി ചെയർമാൻ എം.എം. നാസർ, സെസ് ഡെവലപ്മെന്റ് കമ്മീഷണര്‍ ഡി.വി. സ്വാമി, സെസ് അസോസിയേഷന് പ്രസിഡന്റ് കെ.കെ. പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
വ്യവസായ വികസനം: കാലഹരണപ്പെട്ട നിയമങ്ങള്‍ പിന്‍വലിച്ചെന്നു കേന്ദ്രമന്ത്രി
12:32 AM Aug 19, 2019 | Deepika.com